സെക്‌സിന് പണം വാഗ്ദാനം; കൊന്നു തള്ളിയത് 18 സ്ത്രീകളെ ; സീരിയല്‍ കില്ലര്‍ പിടിയില്‍

ലൈംഗിക ബന്ധത്തിന് പണം വാഗ്ദാനം ചെയ്താണ് ഇയാള്‍ സ്ത്രീകളെ വശത്താക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ് : സീരിയല്‍ കില്ലറായ കൊടുംകുറ്റവാളി പൊലീസ് പിടിയിലായി. 45 കാരനായ കൊടും ക്രിമിനല്‍ മൈന രാമുലുവാണ് ഹൈദരാബാദ് പൊലീസിന്റെ വലയിലായത്. ഇയാള്‍ക്കെതിരെ 18 സ്തീകളെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ 21 ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. 

രച്ചകോണ്ടയില്‍ രണ്ടു സ്ത്രീകലെ കാണാതായ സംഭവത്തെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രാമുലു പൊലീസിന്റെ പിടിയിലാകുന്നത്. ഹൈദരാബാദിലെ സംഗറെഡ്ഡി ജില്ലയിലെ ബൊറാബോന്‍ഡ സ്വദേശിയാണ് 45കാരനായ രാമുലു. 

ലൈംഗിക ബന്ധത്തിന് പണം വാഗ്ദാനം ചെയ്താണ് ഇയാള്‍ സ്ത്രീകളെ വശത്താക്കുന്നത്. പിന്നീട് ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം സ്ത്രീകളെ കൊലപ്പെടുത്തുകയും അവരുടെ ആഭരണങ്ങളും പണവും കവരുകയുമാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ 30 മുതല്‍ കാവല വെങ്കടമ്മ എന്ന സത്രീയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയാണ് നിര്‍ണായകമായത്. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജനുവരി നാലിന് അങ്കുഷാപൂര്‍ ഗ്രാമത്തിലെ റെയില്‍വേ ട്രാക്കില്‍ വെങ്കടമ്മയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ആളെ തിരിച്ചറിയാതിരിക്കാന്‍ സ്ത്രീയുടെ മുഖം അവരുടെ വസ്ത്രം ഉപയോഗിച്ച് കത്തിച്ചിരുന്നു. സംഭവത്തില്‍ ഹൈദരാബാദ്, രച്ചകോണ്ട പൊലീസ് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് പരമ്പര കൊലയാളി അറസ്റ്റിലാകുന്നത്. 

21 -ാം വയസ്സില്‍ രാമുലു വിവാഹിതനായി. എന്നാല്‍ ഏതാനും മാസത്തിനകം ഭാര്യ മറ്റൊരാളോടൊപ്പം പോയി. ഇതിന് ശേഷമാണ് ഇയാള്‍ കുറ്റകൃത്യങ്ങളിലേക്ക് കടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 2003 നും 2019 നും ഇടയില്‍ ഇയാള്‍ 16 പേരെയാണ് കൊലപ്പെടുത്തിയത്. 2009 ല്‍ ഒരു കൊലക്കേസില്‍ അറസ്റ്റിലായ രാമുലുവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇതില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ, 2011 ല്‍ ഏറഗഡ്ഡ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഇയാളും അഞ്ച് കൂട്ടാളികളും രക്ഷപ്പെടുകയായിരുന്നു. ഇതുവരെയായി 18 കൊലപാതകങ്ങളും കവര്‍ച്ചയും അടക്കം 21 കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com