ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ അരങ്ങേറിയ ട്രാക്ടർ റാലി അക്രമങ്ങൾക്ക് വഴിമാറിയതിന്റെ പശ്ചാത്തലത്തിൽ ഖാലിസ്ഥാൻ ആശയക്കാരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഡൽഹി പൊലീസ് നിരീക്ഷിക്കുന്നു. സമാധാനപരമായി കർഷകർ നടത്തിയിരുന്ന സമരത്തിലേക്ക് ചിലർ നുഴഞ്ഞു കയറി മനപ്പൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് റിപ്പബ്ലിക്ക് ദിനത്തിലെ പ്രതിഷേധം സംഘർഷത്തിന് വഴി മാറിയത്.
കർഷക സമരത്തെ മറയാക്കി ഖാലിസ്ഥാൻ തീവ്രവാദികൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ചെങ്കോട്ടയിലേക്കടക്കം പ്രവേശിച്ച് പ്രതിഷേധം നടത്തിയത് അവരാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് സാമൂഹിക മാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കാൻ പൊലീസ് നീക്കം തുടങ്ങിയത്.
നിരവധി ഖാലിസ്ഥാനി ട്വിറ്റർ അക്കൗണ്ടുകൾ ദില്ലി പോലീസിന്റെ റഡാറിലുണ്ട്. അത്തരം അക്കൗണ്ടുകൾ തിരിച്ചറിയുകയും അവയുടെ ഉള്ളടക്കം സംബന്ധിച്ച് പരിശോധന നടത്താനും പൊലീസ് നീക്കമുണ്ട്. പ്രകോപനപരമായ നിരവധി ട്വീറ്റുകൾ ഈ അക്കൗണ്ടുകൾ പോസ്റ്റു ചെടയ്തതായി പൊലീസിന് വ്യക്തമായിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ