ചെന്നൈ: വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് തിരുനെൽവേലിയിലെ പാളയംകോട്ടയിലാണ് സംഭവം. സ്ത്രീയുടെ മൃതദേഹം കിടന്നതിന് സമീപത്തായി പാവകളെ കളിപ്പിച്ചു കൊണ്ട് അവരുടെ പെൺമക്കൾ ഇരിക്കുന്നുണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള പെൺമക്കൾ തന്നെയാണ് സ്ത്രീയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം.
സിനിമാക്കഥകളെ വെല്ലുന്ന സംഭവമാണ് അവിടെ അരങ്ങേറിയത്. വടി കൊണ്ട് അടിച്ചും കുത്തിയും തങ്ങളാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് പെൺകുട്ടികളിൽ ഒരാൾ വെളിപ്പെടുത്തിയെന്നാണ് സൂചന.
ഉഷ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള പെൺമക്കൾക്കൊപ്പം പാളയംകോട്ടയിലെ കെടിസി നഗറിൽ താമസിക്കുകയായിരുന്നു ഉഷ. ഭർത്താവ് ഉപേക്ഷിച്ച് പോയ ഇവർ, സ്‌കൂൾ കുട്ടികൾക്ക് ട്യൂഷനെടുത്താണ് കുടുംബം പുലർത്തിയിരുന്നത്.
ചൊവ്വാഴ്ച, രാവിലെ മുതൽ ഉഷ വീട്ടിന് പുറത്തിറങ്ങാത്തത് ശ്രദ്ധയിപ്പട്ടതിനെ തുടർന്ന് അയൽക്കാർ അന്വേഷിച്ചെത്തി. അപ്പോൾ സഹോദരിമാരിൽ ഒരാൾ പുറത്തു വരികയും അമ്മ മരിച്ചുവെന്ന് പറയുകയും ചെയ്തു. തുടർന്ന് നാട്ടുകാർ നെല്ലായ് പൊലീസിനെ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ പൊലീസ് കണ്ടത് രക്തത്തിൽ കുളിച്ച് കട്ടിലിൽ കിടക്കുന്ന ഉഷയുടെ മൃതദേഹവും അരികിൽ പെൺമക്കൾ പാവകളുമായി കളിക്കുന്നതുമായിരുന്നു. ഏറെ സമയത്തെ ശ്രമത്തിനു ശേഷമാണ് സഹോദരിമാരെ പൊലീസ് അനുനയിപ്പിച്ചത്. ഇതിന് ശേഷമാണ് ഇവർ വാതിൽ തുറന്നത്. പെൺകുട്ടികളുടെ വസ്ത്രങ്ങൾ രക്തത്തിൽ കുതിർന്ന നിലയിലായിരുന്നു. തുടർന്ന് ഉഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
ഉഷയുടെ മരണം മക്കളെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഒരു പെൺകുട്ടി മറ്റേയാൾക്ക് ബിസ്‌കറ്റ് നൽകുകയായിരുന്നെന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു. തുടർന്ന് പെൺകുട്ടികളെ സർക്കാർ മെഡിക്കൽ കോളജിലേക്ക് അയച്ചു. മാനസിക നില പരിശോധിച്ചതിനും മതിയായ ചികിത്സയ്ക്കും ശേഷം പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ