അഹമ്മദാബാദ്: ഗുജറാത്തിലെ സബർമതി നദിയിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. നദീ ജലത്തിന്റെ സാമ്പിൾ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. സമീപത്തെ കാൻക്രിയ, ചന്ദോള തടാകങ്ങളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഗാന്ധി നഗർ ഐഐടി, ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് എൻവയോൺമെന്റ് സയൻസ് എന്നിവിടങ്ങളിലെ ഗവേഷകരാണ് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പഠനം നടത്തിയത്. രാജ്യത്തുടനീളം ഇത്തരത്തിൽ സാമ്പിളുകൾ ശേഖരിച്ച് പഠനം നടത്തണമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
നദികളിലെയും തടാകങ്ങളിലെയും വൈറസ് സാന്നിധ്യം വലിയ അപകടത്തിലേക്കു നയിക്കുമെന്ന് ഐഐടി പ്രൊഫസർ മനീഷ് കുമാർ വ്യക്തമാക്കി. വെള്ളത്തിൽ വൈറസിന് കൂടുതൽ കാലം നിലനിൽക്കാനാകും എന്നത് അപകട സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2019 സെപ്റ്റംബർ മൂന്ന് മുതൽ ഡിസംബർ 29 വരെ ആഴ്ചയിൽ ഒരു ദിവസം എന്ന രീതിയിലാണ് സാമ്പിളുകൾ ശേഖരിച്ചത്. സബർമതിയിൽ നിന്ന് 649 സാമ്പിളുകളും കാൻക്രിയ, ചന്ദോള തടാകങ്ങളിൽ നിന്ന് 549, 402 എന്നിങ്ങനെയാണ് സാമ്പിളുകൾ ശേഖരിച്ചതെന്ന് മനീഷ് കുമാർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ