ട്രെയിന്‍ യാത്രക്കാരനായി രാഷ്ട്രപതി ; 15 വര്‍ഷത്തിനിടെ ആദ്യം

യാത്രാമധ്യേ കാണ്‍പുരിലെ ജിന്‍ജാക്ക്, രുരാ എന്നീ രണ്ട് സ്ഥലങ്ങളില്‍ ട്രെയിന്‍ നിര്‍ത്തും
രാഷ്ട്രപതി ട്രെയിനില്‍ യാത്ര ചെയ്യുന്നു / ട്വിറ്റര്‍ ചിത്രം
രാഷ്ട്രപതി ട്രെയിനില്‍ യാത്ര ചെയ്യുന്നു / ട്വിറ്റര്‍ ചിത്രം

ന്യൂഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വദേശമായ കാണ്‍പൂരിലേക്ക് യാത്രതിരിച്ചു. വിമാനത്തിന് പകരം ട്രെയിനിലാണ് യാത്ര എന്നതാണ് പ്രത്യേകത. സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യയും യാത്ര തിരിച്ചു. 

റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സിഇഒയുമായ സുനീത് ശര്‍മ്മ എന്നിവര്‍ രാഷ്ട്രപതിയെ യാത്രയാക്കാനെത്തിയിരുന്നു. പ്രത്യേക തീവണ്ടിയിലാണ് രാഷ്ട്രപതിയുടെ യാത്ര. യാത്രാമധ്യേ കാണ്‍പുരിലെ ജിന്‍ജാക്ക്, രുരാ എന്നീ രണ്ട് സ്ഥലങ്ങളില്‍ ട്രെയിന്‍ നിര്‍ത്തും. സ്‌കൂള്‍ കാലഘട്ടത്തിലെ ബാല്യകാല സുഹൃത്തുക്കളുമായി രാഷ്ട്രപതിക്ക് നേരിട്ട് സംസാരിക്കാനാണ് ഇവിടെ സ്‌റ്റോപ്പുകള്‍ അനുവദിച്ചത്. 

ജൂണ്‍ 27ന് കാണ്‍പുരിലെ പരൗഖ് ഗ്രാമത്തില്‍ നടക്കുന്ന രണ്ട് സ്വീകരണ ചടങ്ങുകളില്‍ രാഷ്ട്രപതി പങ്കെടുക്കും. രാഷ്ട്രപതിയായി ചുമതലയേറ്റെടുത്ത ശേഷം ഇതാദ്യമായാണ് രാം നാഥ് കോവിന്ദ് ജന്മനാട്ടിലെത്തുന്നത്. സ്വന്തം നാട്ടിലെ പരിപാടികള്‍ക്ക് ശേഷം ജൂണ്‍ 28ന് കാണ്‍പൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് നിന്ന് ലഖ്‌നൗവിലേക്കും രാഷ്ട്രപതി ട്രെയിന്‍ മാര്‍ഗം യാത്ര തിരിക്കും. അവിടെനിന്നും തിരിച്ച് ഡല്‍ഹിയിലേക്ക് വിമാനത്തിലെത്തും. 

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു രാഷ്ട്രപതി ട്രെയിനില്‍ യാത്ര ചെയ്യുന്നത്. 2006ല്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമാണ് രാഷ്ട്രപതി പദവിയിലിരിക്കെ ഒടുവില്‍ ട്രെയിനില്‍ യാത്ര ചെയ്തത്. ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാന്‍ ഡെറാഡൂണിലേക്കായിരുന്നു കലാമിന്റെ യാത്ര. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് പലപ്പോഴും ട്രെയിന്‍ യാത്ര നടത്തിയിരുന്നു. രാഷ്ട്രപതിയുടെ ട്രെയിന്‍ യാത്ര റെയില്‍വേയ്ക്ക് പുത്തന്‍ ഉണര്‍വേകുമെന്ന് റെയില്‍വേ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com