ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം രണ്ടാംതരംഗംപോലെ അതിരൂക്ഷമാകാൻ സാധ്യതയില്ലെന്ന് വിദഗ്ധർ. ഊർജിതമായി നടക്കുന്ന പ്രതിരോധ കുത്തിവെപ്പ് ഭാവിയിലെ തരംഗത്തിന്റെ കാഠിന്യം കുറയ്ക്കുമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഇംപീരിയൽ കോളജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
ഇന്ത്യയിൽ രോഗവ്യാപനം കൂടുതൽ നടന്നതിനാൽ ഇനി ഒരു തരംഗം ഉണ്ടായാലും അത് രണ്ടാമത്തേതുപോലെ അതിതീവ്രമാകാൻ സാധ്യതയില്ലെന്നാണ് പഠനം പറയുന്നത്. നേരത്തേ രോഗവ്യാപനമുണ്ടായപ്പോൾ ആർജിച്ച പ്രതിരോധശേഷി പൂർണ്ണമായും നശിക്കുന്ന സാഹചര്യത്തിലേ പുതിയ വകഭേദം തരംഗത്തിന് കാരണമാകൂ. ഒരാളിൽനിന്ന് നാലോ അഞ്ചോ ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യത ഉരുത്തിരിഞ്ഞാലേ ഇനി ഒരു തരംഗമുണ്ടാവൂവെന്ന് പഠനത്തിൽ പറയുന്നു.
കഴിഞ്ഞ വർഷം ജനുവരി അവസാനമാണ് രാജ്യത്ത് കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബറിലാണ് ആദ്യതരംഗം മൂർഛിച്ചത്. ഇക്കൊല്ലം ഫെബ്രുവരി പകുതിയോടെ രണ്ടാം തരംഗം ആരംഭിച്ചു. ഇതിനിടയിലാണ് വൈറസിന് തീവ്രതയേറിയ വകഭേദങ്ങൾ ഉണ്ടായത്. തരംഗത്തിന്റെ മൂർച്ച കുറഞ്ഞെങ്കിലും ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ഐസിഎംആർ കഴിഞ്ഞദിവസം പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ