കാമുകന്റെ നമ്പര്‍ ഡിലീറ്റ് ചെയ്യാതെ പെണ്‍കുട്ടി, കഴുത്തുഞെരിച്ച് കൊന്ന് കിണറ്റില്‍ തള്ളി ; മാതാപിതാക്കള്‍ അടക്കം 5 പേര്‍ അറസ്റ്റില്‍

മാര്‍ച്ച് 17 ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍ : മധ്യപ്രദേശിലെ ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ കിര്‍ഗോണ്‍ ജില്ലയില്‍ 17 കാരി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ്, ദുരഭിമാനക്കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. 

മാര്‍ച്ച് 17 ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയിക്കുന്നതായി പിതാവ് ആരോപിച്ചു. എന്നാല്‍ പിറ്റേദിവസം വീടിന് സമീപത്തെ കിണറ്റില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

പോസ്റ്റ് മോര്‍ട്ടത്തില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചതല്ലെന്ന് കണ്ടെത്തി. കുട്ടിയുടെ കഴുത്തില്‍ ശ്വാസം മുട്ടിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. വീട്ടുകാരുടെ മൊഴി പരസ്പര വിരുദ്ധമായിരുന്നു. ഇതില്‍ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ദുരഭിമാനക്കൊലയുടെ ചുരുള്‍ നിവര്‍ന്നത്. 

പെണ്‍കുട്ടിക്ക് ഒരു ചെറുപ്പക്കാരനുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് ഇത് ഇഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി വീ്ടുകാര്‍ പെണ്‍കുട്ടിയുമായി വഴക്കിട്ടിരുന്നു. മാര്‍ച്ച് 16 ന് വീട്ടുകാര്‍ കുട്ടിയോട് യുവാവിന്റെ ഫോണ്‍നമ്പര്‍ മൊബൈലില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന പെണ്‍കുട്ടി, അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതരായ ബന്ധുക്കള്‍ കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വീട്ടില്‍ ഒളിപ്പിച്ച മൃതദേഹം രാത്രി സമീപത്തെ കിണറ്റില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ രാകേഷ് വന്‍ഷ്, അമ്മ രേഖ വന്‍ഷ്, 18 കാരനായ സഹോദരന്‍ രോഹിത് വന്‍ഷ്, അമ്മാവന്‍ മഹേഷ് അന്‍ജാലെ, അമ്മായി പിങ്കി അന്‍ജാലെ എന്നിവരാണ് അറസ്റ്റിലായത്.  കൊലപ്പെടുത്തിയതിന്റെ പിറ്റേദിവസമാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രാകേഷ് വന്‍ഷ് പരാതി നല്‍കിയതെന്നും പൊലീസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com