ഹൈദരാബാദ്: അത്ഭുത ആയുർവേദ മരുന്ന് ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ കോവിഡ് ഭേദമായെന്ന് അവകാശപ്പെട്ട ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശി മരിച്ചു. പ്രധാന അധ്യാപകനായി വിരമിച്ച എൻ കോട്ടയ്യ എന്നയാളാണ് മരിച്ചത്. നെല്ലൂർ ആശുപത്രിയിൽ വച്ചാണ് ഇയാൾ മരണത്തിന് കീഴടങ്ങിയത്. ഓക്‌സിജന്റെ അളവ് താഴ്ന്നതിനെ തുടർന്ന് കോട്ടയ്യയെ വെള്ളിയാഴ്ച രാത്രിയോടെ നെല്ലൂർ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആയുർവേദ മരുന്ന് കഴിച്ച് തന്റെ കോവിഡ് മിനിറ്റുകൾക്കകം ഭേദമായെന്ന് അവകാശപ്പെട്ട കോട്ടയ്യയുടെ വീഡിയോ വൈറലായിരുന്നു. നെല്ലൂരിലെ കൃഷ്ണപ്പട്ടണത്തെ ബോണിഗി ആനന്ദയ്യ നിർമിച്ച ഒരു ഔഷധ മരുന്ന് കണ്ണിൽ ഒഴിച്ചെന്നും ഇതോടെ കോവിഡിൽ നിന്ന് മോചിതനായെന്നുമായിരുന്നു ഇയാളുടെ അവകാശവാദം. വീഡിയോ വൈറലായതിന് പിന്നാലെ ആയിരകണക്കിന് പേരാണ് കൃഷ്ണപ്പട്ടണത്ത് മരുന്നിനായി എത്തികൊണ്ടിരിക്കുന്നത്.
കോട്ടയ്യയ്ക്ക് മറ്റു പല രോഗങ്ങളും ഉണ്ടായിരുന്നുവെന്നും തിങ്കളാഴ്ച പുലർച്ചയോടെയാണ് മരിച്ചതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സുധാകർ റെഡ്ഡി അറിയിച്ചു. അതേസമയം ആനന്ദയ്യയുടെ സഹായികളായ മൂന്ന് പേർക്ക് കോവിഡ് പോസിറ്റിവായാതായും ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ