മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഢംബരക്കപ്പലിലെ ലഹരി പാര്‍ട്ടിക്കേസ്് അന്വേഷണ നേതൃത്വത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ മാറ്റി. കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. എന്‍സിബി ഉദ്യോഗസ്ഥന്‍ സഞ്ജയ് സിങ്ങിന് അന്വേഷണ ചുമതല.
ആര്യൻ ഖാന്‍റേത് ഉൾപ്പെടെ അഞ്ച് കേസുകൾ എൻസിബി മുംബൈ സോണിൽ നിന്നും സെൻട്രൽ സോണിലേക്ക് മാറ്റുകയാണ് ചെയ്തത്. അഞ്ച് കേസുകളിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്‍റെ മരുമകൻ സമീർ ഖാൻ പ്രതിയായ കേസും ഉൾപ്പെടും.
ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എട്ട് കോടി രൂപ സമീർ വാങ്കഡെ കൈപ്പറ്റിയെന്നും കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ ആരോപിച്ചിരുന്നു. മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉൾപ്പെടെയുള്ളവരും സമീർ വാങ്കഡെക്കെതിരെ നിരന്തരം ആരോപണമുന്നയിച്ചിരുന്നു. ആരോപണങ്ങളെ തുടർന്നാണ് അന്വേഷണ ചുമതലയിൽ നിന്ന് നീക്കിയത്.
പണം വാങ്ങിയെന്ന ആരോപണം സമീർ വാങ്കഡെ നിഷേധിച്ചിരുന്നു. എന്നാൽ, ആരോപണത്തിൽ വാങ്കഡെക്കെതിരെ എൻ.സി.ബി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ