നീറ്റ് കൗണ്‍സലിങ് നിര്‍ത്തിവെച്ചു; പ്രവേശന മാനദണ്ഡം മാറ്റുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ 

മാനദണ്ഡം പുതുക്കി നിശ്ചയിക്കുന്നതിന് കമ്മിറ്റിക്ക് രൂപം നല്‍കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നീറ്റ് പിജി പ്രവേശനവുമായി ബന്ധപ്പെട്ട് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം മാറ്റുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിലവില്‍ എട്ടുലക്ഷം രൂപയാണ് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിന് പരിധിയായി നിശ്ചയിച്ചത്. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മാനദണ്ഡം മാറ്റാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 

മാനദണ്ഡം പുതുക്കി നിശ്ചയിക്കുന്നതിന് കമ്മിറ്റിക്ക് രൂപം നല്‍കും. നടപടികള്‍ പൂര്‍ത്തിയാവാന്‍ നാലാഴ്ച സമയമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത സുപ്രീംകോടതിയെ അറിയിച്ചു. നേരത്തെ നല്‍കിയ ഉറപ്പനുസരിച്ച് അതുവരെ നീറ്റ് കൗണ്‍സലിങ് നിര്‍ത്തിവെയ്ക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യകതമാക്കി. 

നീറ്റ് പിജി പ്രവേശനവുമായി ബന്ധപ്പെട്ടാണ് മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിച്ചത്. എട്ടുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരാണ് ഇതിന്റെ പരിധിയില്‍ വരിക എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. 

എട്ട് ലക്ഷം രൂപ പരിധി പുനഃപരിശോധിക്കാന്‍ തയ്യാറുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചിരുന്നു. അതിന് തയ്യാറാണെന്നും നാല് ആഴ്ചത്തെ സാവകാശം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ക്ക് ആവശ്യമാണെന്നുമാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.  കേസ് ജനുവരി 6ന് പരിഗണിക്കാനായി  മാറ്റിവെച്ചു.  അതുവരെ മെഡിക്കല്‍ പിജി  കൗണ്‍സിലിംഗിനുള്ള സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com