ചെന്നൈ: കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ജാഗ്രത. അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാന്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും കര്‍ശന പരിശോധന നടത്തണം. സംശയമുള്ള കേസുകളില്‍ നിപയുണ്ടോ എന്ന് പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവജാഗ്രതയിലാണ് കേരളം. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രിമാരായ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ് എന്നിവര്‍ കോഴിക്കോട് എത്തി. രോഗം പടരാതിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും രാത്രിതന്നെ ഉന്നതതല ആക്ഷന്‍പ്ലാന്‍ തയ്യാറാക്കിയെന്നും വീണാ ജോര്‍ജ് പറഞ്ഞു.
പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്രസംഘവും കോഴിക്കോട് എത്തും. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സംഘമാണ് എത്തുക. രോഗനിയന്ത്രണത്തില്‍ എല്ലാ പിന്തുണയുണ്ടാകുമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്.
കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പൂര്‍ണമായി അടച്ചു. എട്ട്, പത്ത്, പന്ത്രണ്ട് വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പനി, ഛര്‍ദ്ദി അടക്കം ലക്ഷണമുളളവര്‍ അരോഗ്യവകുപ്പിനെ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്
ഞായറാഴ്ച രാവിലെ മരിച്ച 12 വയസ്സുകാരനിലാണു രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആദ്യ സ്രവ പരിശോധനാഫലത്തില്‍ നിപ സ്ഥിരീകരിച്ചത്.. കുട്ടിയുടെ മൂന്ന് സാംപിളുകളും പോസിറ്റീവാണ്. കുട്ടിയുമായി അടുത്ത് ഇടപെട്ട ആര്‍ക്കും രോഗലക്ഷണമില്ല. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയും തയാറാക്കിയിട്ടുണ്ട്.
ഈ മാസം ഒന്നാം തീയതിയാണു നിപ ലക്ഷണങ്ങളോടെ കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും നിരീക്ഷണത്തിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ