കുട്ടികള്‍ മുങ്ങിമരിക്കുന്നത് കണ്ടുനില്‍ക്കേണ്ടിവന്നു; രാത്രിമുഴുവന്‍ മൃതദേഹങ്ങള്‍ക്ക് കാവലിരുന്നു, സങ്കടം താങ്ങാതെ അച്ഛന്‍ ആത്മഹത്യ ചെയ്തു

കുട്ടികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിക്കുന്നതു കണ്ടുനില്‍ക്കേണ്ടി വന്ന അച്ഛന്‍ ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: കുട്ടികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിക്കുന്നതു കണ്ടുനില്‍ക്കേണ്ടി വന്ന അച്ഛന്‍ ജീവനൊടുക്കി. വെല്ലൂര്‍ ആമ്പൂരിലെ കുന്നിന്‍ മുകളിലെ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥിക്കെത്തിയ ലോകേശ്വരന്റെയും മീനാക്ഷിയുടെയും മക്കള്‍ ജസ്വന്തും (8) ഹരിപ്രീതയും (6) ആണു മുങ്ങിമരിച്ചത്.

ഒരു മണിക്കൂറിനു ശേഷം അഗ്‌നിശമനസേന എത്തിയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. കുന്നിന്‍മുകളില്‍നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മൃതശരീരങ്ങള്‍ ചുമലിലേറ്റി 2 കിലോമീറ്റര്‍ നടന്നാണ് റോഡിലെത്തിച്ചത്. അച്ഛനും അമ്മയും കണ്ണീരോടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. രാത്രി മുഴുവന്‍ ആമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ ഇവര്‍ ഉണ്ടായിരുന്നു. 

രാവിലെ ആശുപത്രിയില്‍നിന്ന് ഇറങ്ങി നേരെ പോയത് റെയില്‍വേ സ്റ്റേഷനിലേക്കാണ്. പ്ലാറ്റ്‌ഫോമിലെ കടയില്‍ നിന്നു ജ്യൂസ് വാങ്ങിയ ലോകേശ്വരന്‍ അതില്‍ കീടനാശിനി കലര്‍ത്തി കഴിച്ചു. ബാക്കിയുണ്ടായിരുന്നത് കഴിക്കാന്‍ ശ്രമിച്ച ഭാര്യയെ അതിന് അനുവദിക്കാതെ തള്ളിത്താഴെയിട്ട് കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെപ്പോഴേക്കും ലോകേശ്വരന്‍ മരിച്ചിരുന്നു.

കൈലാസഗിരി കുന്നിലെ മുരുകന്‍ കോവിലെ കുളത്തിലാണ് ദുരന്തമുണ്ടായത്. അമ്മ ക്ഷേത്രത്തിലെ പൂജകളില്‍ പങ്കെടുക്കുന്നതിനിടെ അച്ഛനും മക്കളും കുളത്തിന്റെ കരയില്‍ വിശ്രമിക്കുകയായിരുന്നു. അതിനിടെ ഹരിപ്രീത കുളത്തിലേക്കു കാല്‍വഴുതി വീണു. അനിയത്തിയെ രക്ഷിക്കാനായി ജസ്വന്തും എടുത്തുചാടി. ഇരുവരെയും രക്ഷിക്കാന്‍ അച്ഛന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഉത്തരാഖണ്ഡ് സ്വദേശികളായ ലോകേശ്വരനും ഭാര്യയും 10 വര്‍ഷമായി ആമ്പൂരിലാണ് താമസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com