ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം ഡല്‍ഹിയിലും മുംബൈയിലും കോവിഡ് കേസുകള്‍ ഉയരുന്നു. ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ 50 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ മുംബൈയില്‍ കേസുകളുടെ എണ്ണം മൂന്ന് മടങ്ങായി വര്‍ധിച്ചു.
ബുധനാഴ്ച ഡല്‍ഹിയില്‍ 299 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. കഴിഞ്ഞദിവസം ഇത് 202 ആയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനമായി ഉയര്‍ന്നതായി ഡല്‍ഹി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി 13നാണ് അടുത്തിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. അന്ന് 28,867 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.
മുംബൈയില്‍ കോവിഡ് കേസുകളില്‍ മൂന്ന് ദിവസത്തിനിടെ മൂന്ന് മടങ്ങിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 26 കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച ആയപ്പോള്‍ ഇത് 73 ആയി വര്‍ധിച്ചതായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.73 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞദിവസം ഇത് 0.5 ശതമാനമായിരുന്നു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബിഎംസി വ്യക്തമാക്കുന്നു. കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന നേരിയതാണ്. അതേസമയം മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് അനുവദിച്ചത് കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമായതായുള്ള വാദങ്ങള്‍ ബിഎംസി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ