ബംഗലൂരു: കോവിഡ് രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത് കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. മാസ്‌ക് നിര്‍ബന്ധമാക്കി. അനാവശ്യ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
പൊതു സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. ജനങ്ങള്‍ കോവിഡ് പ്രതിരോധമാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
കര്‍ണാകടയില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ രോഗബാധ ഉയരുന്നത് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായാണ് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയത്. രോഗവ്യാപനം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ഡല്‍ഹിയും തമിഴ്‌നാടും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2541 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 30 മരണവും റിപ്പോര്‍ട്ട് ചെയ്തു. ടിപിആറും ഉയരുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ