രാജ്യ വിരുദ്ധം, വിദ്വേഷം പടര്‍ത്തല്‍; എട്ട് യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക്

ആകെ 114 കോടി കാഴ്ചക്കാരും 85 ലക്ഷം സബ്സ്‌ക്രൈബര്‍മാരുമുള്ള ചാനലുകളാണ് നിരോധിച്ചിരിക്കുന്നതെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഏഴ് ഇന്ത്യന്‍ യൂട്യൂബ് ചാനലുകളും ഒരു പാകിസ്ഥാന്‍ യൂട്യൂബ് ചാനലും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. രാജ്യത്തിനെതിരായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടും രണ്ട് ഫെയ്സ്ബുക്ക് പോസ്റ്റുകളും നിരോധിച്ചവയിലുണ്ട്. 

ആകെ 114 കോടി കാഴ്ചക്കാരും 85 ലക്ഷം സബ്സ്‌ക്രൈബര്‍മാരുമുള്ള ചാനലുകളാണ് നിരോധിച്ചിരിക്കുന്നതെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ലോക് തന്ത്ര ടിവി (12.90 ലക്ഷം സബ്സ്‌ക്രൈബര്‍മാര്‍), യു&വി ടിവി ( 10.20 ലക്ഷം സബ്സ്‌ക്രൈബര്‍മാര്‍), എഎം റാസ് വി (95,900 സബ്സ്‌ക്രൈബര്‍മാര്‍), ഗൗരവ്ഷാലി പവന്‍ മിതിലാഞ്ചല്‍( 7 ലക്ഷം സബ്സ്‌ക്രൈബര്‍മാര്‍), സര്‍ക്കാരി അപ്ഡേറ്റ് (80,900 സബ്സ്‌ക്രൈബര്‍മാര്‍) സബ് കുച്ഛ് ദേഖോ (19.40 ലക്ഷം സബ്സ്‌ക്രൈബര്‍മാര്‍) തുടങ്ങിയവയാണ് നിരോധിക്കപ്പെട്ട ഇന്ത്യയില്‍ നിന്നുള്ള ചാനലുകള്‍. ന്യൂസ് കി ദുനിയ (97,000 സബ്സ്‌ക്രൈബര്‍) എന്ന ചാനലാണ് പാകിസ്ഥാനില്‍ നിന്നുള്ളത്.

ഇന്ത്യയിലെ മത വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷം പടര്‍ത്തുകയെന്ന ഉദ്ദേശത്തോടുകൂടിയുള്ളതാണ് ഈ ചാനലുകളിലെ ഉള്ളടക്കങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. മതപരമായ നിര്‍മിതികള്‍ തര്‍ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിടുന്നു, മതപരമായ ആഘോഷങ്ങള്‍ സര്‍ക്കാര്‍ വിലക്കുന്നു, ഇന്ത്യയില്‍ മതയുദ്ധം പ്രഖ്യാപിക്കുന്നു തുടങ്ങിയ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവയാണ് നിരോധിക്കപ്പെട്ട ചാനലുകളിലെ പല വീഡിയോകളും. അത്തരം ഉള്ളടക്കം രാജ്യത്ത് സാമുദായിക അനൈക്യം സൃഷ്ടിക്കാനും പൊതു ക്രമം തകര്‍ക്കാനും സാധ്യതയുള്ളവയാണെന്ന് കണ്ടെത്തി. 

2021 ലെ ഐടി നിയമത്തിന് കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗപ്പെടുത്തിയ മന്ത്രാലയം, ഓഗസ്റ്റ് 16ന് ഈ ഉള്ളടക്കങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിറക്കി. ഈ യൂട്യൂബ് ചാനലുകള്‍ ഇന്ത്യന്‍ സായുധ സേന, ജമ്മു & കശ്മീര്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ പറയുന്നു. ദേശീയ സുരക്ഷയും വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധവും കണക്കിലെടുത്ത് ഉള്ളടക്കം പൂര്‍ണമായും തെറ്റാണെന്നും സെന്‍സിറ്റീവ് ആണെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വ്യാജവും ഉദ്വേഗജനകവുമായ തമ്പ് നെയ്ലുകളാണ് ഈ ചാനലുകളിലെ വീഡിയോകള്‍ക്കുള്ളത്. വാര്‍ത്താ അവതാരകരുടേയും മറ്റ് വാര്‍ത്താ ചാനലുകളുടെ ലോഗോയും ഉപയോഗിച്ച് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിച്ച് വാര്‍ത്തകള്‍ ശരിയാണെന്ന് വിശ്വസിപ്പിക്കാനുള്ള ശ്രമം നടന്നതായും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com