ഭോപ്പാല്‍: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയ ഭിന്നതകള്‍ വിവാഹ ബന്ധത്തിലെ ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഒറ്റ രാത്രി കൊണ്ട് ആരുടെയും സ്വഭാവം മാറുമെന്ന് പ്രതീക്ഷിക്കരുതെന്നും, ഭര്‍ത്താവ് നല്‍കിയ വിവാഹമോചന ഹര്‍ജി അനുവദിച്ച കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഇരുവരും തമ്മിലുള്ളത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. വീട്ടുകാര്‍ തമ്മില്‍ പല തവണ കണ്ടും കൂടിയാലോചന നടത്തിയുമാണ് വിവാഹം നടത്തിയത്. ഭര്‍ത്താവ് സമ്മതിച്ചു നടത്തിയ വിവാഹമാണിത്. അങ്ങനെ നടത്തിയ വിവാഹ ബന്ധം ഭാര്യയുടേത് അല്ലാത്ത കാരണത്താല്‍ ഇല്ലാതാക്കാനാവില്ല.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള നിസ്സാര തര്‍ക്കങ്ങള്‍ വിവാഹ ബന്ധത്തിലെ ക്രൂരതയല്ല. ഒരു രാത്രി കൊണ്ട് ഒരാളുടെയും സ്വഭാവം മാറില്ല. ഭാര്യയും ഭര്‍ത്താവുമായി മാറുന്നതിന് ഇരുവരും പരസ്പരം കൂടുതല്‍ സമയം നല്‍കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവിന് എതിരെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് വിവാഹം നടന്നതെന്നും ഭാര്യ തെറ്റായ ജനന തീയതിയും വിദ്യാഭ്യാസ വിവരങ്ങളുമാണ് നല്‍കിയതെന്നുമാണ് ഭര്‍ത്താവ് വാദിച്ചത്. ഭാര്യ അഹങ്കാരമുള്ള സ്ത്രീയാണെന്നും ഭര്‍ത്താവ് ആരോപിച്ചു. ഭാര്യയ്ക്കു വിയര്‍പ്പു നാറ്റമുണ്ടെന്നും ഇതു ഗുരുതര രോഗ ലക്ഷണമാണെന്നും എന്നാല്‍ ചികിത്സിക്കാന്‍ തയാറാവുന്നില്ലെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ