ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത അധ്യാപകനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ യാത്രയെത്തിയപ്പോഴാണ് കന്യസയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ രാജോഷ് കണ്ണോജെ പങ്കാളിയായത്. നവംബര്‍ 25നായിരുന്നു സംഭവം.
സസ്‌പെന്‍ഷന്‍ ഉത്തരവ് സാമൂഹികമാധ്യമത്തില പ്രചരിച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. സര്‍വീസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനും രാഷ്ട്രീയപാര്‍ട്ടിയുടെ റാലിയില്‍ പങ്കെടുത്തതിനുമാണ് കണ്ണേജെയെ സസ്‌പെന്റ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം.
അവധിയിലിരിക്കെയാണ് അധ്യാപകന്‍ റാലിയില്‍ പങ്കെടുത്തത്. എന്നാല്‍ റാലിയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ട്രൈബല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍എസ് രഘുവംശി പറഞ്ഞു. എന്നാല്‍ അധ്യാപകനെ സസ്‌പെന്റ് ചെയ്തതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ അനുവദിക്കുന്നുണ്ടെന്നും ജോഡോ യാത്രയില്‍ അമ്പുംവില്ലും സമ്മാനിച്ച ഗോത്രവിഭാഗക്കാരനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത് അംഗീകരിക്കാനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെകെ മിശ്ര പറഞ്ഞു. നവംബര്‍ 23ന് മധ്യപ്രദേശില്‍ എത്തിയ ജാഥ നാളെ രാജസ്ഥാനില്‍ പ്രവേശിക്കും.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ