ലഖ്നൗ: ഏഴ് വർഷം മുൻപ് കൊല്ലപ്പെട്ടെന്ന് കരുതിയ പെണ്‍കുട്ടി'യെ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി. ഇപ്പോൾ 21 വയസുള്ള യുവതിയെയാണ് കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിലായ പ്രതിയുടെ ബന്ധുക്കൾ നടത്തിയ നിർണായക നീക്കമാണ് സംഭവത്തിൽ വഴിത്തിരിവുണ്ടാക്കിയത്.
അന്ന് മരിച്ചു എന്ന് പറപ്പെട്ട പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിയുടെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി. പിന്നാലെ അലിഗഢ് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ ഹത്രാസിൽ കണ്ടെത്തിയത്.
കൊല്ലപ്പെട്ടെന്ന് പറയപ്പെടുന്ന യുവതി ഹത്രാസില്‍ ജീവിച്ചിരിപ്പുണ്ടെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നുമായിരുന്നു പ്രതികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്. തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയതും യുവതിയെ കണ്ടെത്തുന്നതും.
2015ലാണ് കേസിനാസ്പദമായ സംഭവം. അന്ന് 14 വയസുണ്ടായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നായിരുന്നു കേസ്. സംഭവം നടന്നു എന്നു പറയുന്ന ദിവസത്തിന് പിന്നാലെ പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം ആഗ്രയില്‍ നിന്ന് ലഭിച്ചതിനെത്തുടര്‍ന്ന് കുട്ടിയുടെ അയല്‍വാസിയെ കസ്റ്റഡിയിലെടുത്തു.
കൊലപാതകം, തട്ടികൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടി 14 കാരിയായതിനാല്‍ പോക്സോയും പ്രതിക്കെതിരെ ചുമത്തി. നിലവില്‍ ഇയാള്‍ ജയിലിലാണ്.
യുവതിയെ അലിഗഢ് കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. യുവതിയെ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പ്രൊഫൈലിങ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുന്നതായി പൊലീസ് അറിയിച്ചു. കേസിന്റെ തുടര്‍ നടപടികള്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷമായിരിക്കും. 2015ല്‍ കാണാതായ പെണ്‍കുട്ടിയാണ് ഇപ്പോൾ കണ്ടെത്തിയ യുവതിയെന്ന് തെളിഞ്ഞാൽ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ