ഇന്ത്യന്‍ രക്ഷാദൗത്യത്തിന് തുടക്കം; 219 യാത്രക്കാരുമായി ആദ്യ വിമാനം മുംബൈയിലേക്ക്

യുക്രൈനില്‍ റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെ, ഇന്ത്യന്‍ സംഘത്തെ വഹിച്ചുള്ള ആദ്യ വിമാനം പുറപ്പെട്ടു
219 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടപ്പോള്‍, ട്വിറ്റര്‍
219 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടപ്പോള്‍, ട്വിറ്റര്‍

കീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെ, ഇന്ത്യന്‍ സംഘത്തെ വഹിച്ചുള്ള ആദ്യ വിമാനം പുറപ്പെട്ടു. 219 യാത്രക്കാരെയും വഹിച്ചുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം റുമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുമാണ് പുറപ്പെട്ടത്. ഇതില്‍ 19 പേര്‍ മലയാളികളാണ്. യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘം രാത്രി 9.30 ഓടേ മുംബൈയില്‍ എത്തും. 

യുക്രൈയിനില്‍ കുടുങ്ങിയവരെ നാട്ടില്‍ തിരികെ എത്തിക്കുന്നതിന് മറ്റൊരു വിമാനം കൂടി പുറപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ 11മണിയോടെയാണ്് വിമാനം പുറപ്പെട്ടത്. വൈകീട്ടോടെ വിമാനം ബുക്കാറെസ്റ്റില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെ 250 ഇന്ത്യക്കാരുമായി വിമാനം പറന്നുയരും. 17 മലയാളികള്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് നാട്ടില്‍ തിരികെ എത്തിക്കുക. അതിനിടെ നാട്ടില്‍ തിരിച്ചെത്തുന്നവരെ പുറത്തിറക്കാന്‍ വിമാനത്താവളത്തില്‍ വലിയ സൗകര്യമൊരുക്കി. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി സൗജന്യ കോവിഡ് പരിശോധന നടത്തും. വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ രക്ഷാദൗത്യത്തിന് തുടക്കം

അതിനിടെ അധികൃതരുടെ നിര്‍ദേശം ലഭിക്കാതെ നിലവിലുള്ള സ്ഥലങ്ങളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് യുക്രൈനിലുള്ള ഇന്ത്യാക്കാര്‍ക്ക് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. എംബസി ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലഭിക്കാതെ അതിര്‍ത്തി ചെക്പോസ്റ്റുകളിലേക്ക് വരരുത്. ജാഗ്രത തുടരണണമെന്നും യുക്രൈനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

മുന്‍കൂര്‍ അനുമതിയില്ലാതെ എത്തുന്നവരെ അതിര്‍ത്തി കടത്താന്‍ ബുദ്ധിമുട്ടുന്നുവെന്നും എംബസി പറയുന്നു. വിവിധ അതിര്‍ത്തി പോസ്റ്റുകളില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണ്. നിലവില്‍ സുരക്ഷിതമായ സ്ഥലത്തുള്ളവര്‍ അനാവശ്യമായി പുറത്തേക്കിറങ്ങരുത്. ചുറ്റുപാടുകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

യുക്രൈനിലെ പടിഞ്ഞാറന്‍ നഗരങ്ങളില്‍ വെള്ളം, ഭക്ഷണം താമസസ്ഥലം എന്നിവയുടെ ലഭ്യതയോടെ തങ്ങുന്നവര്‍ മറ്റിടങ്ങളെ അപേക്ഷിച്ച് സുരക്ഷിതരാണെന്നും സാഹചര്യം വിലയിരുത്താതെ അതിര്‍ത്തിയിലേക്ക് എത്താന്‍ ശ്രമം നടത്തരുതെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണമെന്ന് പോളണ്ടിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചിട്ടുണ്ട്. രണ്ട് പോയിന്റിലൂടെ മാത്രമാണ് പ്രവേശനം. ഷെഹിന്-മെഡിക, കാര്‍ക്കോവിലൂടെയുമാണ് ഇന്ത്യക്കാര്‍ക്ക് പ്രവേശനം. രാത്രി എത്തുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ നാല് രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ അതിര്‍ത്തി കടത്താനാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com