ഇംഫാൽ: മണിപ്പുർ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 38 മണ്ഡലങ്ങളിലായി 15 വനിതകളടക്കം 173 സ്ഥാനാർഥികളാണ് ആദ്യ ഘട്ടത്തിൽ മത്സര രംഗത്തുള്ളത്. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നവരിൽ പ്രമുഖൻ. സംസ്ഥാനത്ത് രണ്ടാമൂഴം തേടുന്ന ബിജെപിക്ക് ബിരേന്റെ ജയം പ്രധാനമാണ്. ഹെയ്ൻഗാംഗിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.
പൊതുമരാമത്ത് മന്ത്രി താങ്ജാം ബിശ്വജിത്തും താംഗ്ജുവിൽ രംഗത്തുണ്ട്. ആർഎസ്എസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ബിശ്വജിത് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബിരേന് ഭാവിയിൽ വെല്ലുവിളി ഉയർത്താനിടയുള്ള നേതാവാണ്. മയക്കുമരുന്ന് വേട്ടയിലൂടെ താരമായ താനൗജാം ബ്രിന്ദയാണ് ആദ്യഘട്ടത്തിലെ മറ്റൊരു സ്ഥാനാർഥി. യായ്‌സ്‌കൂൾ മണ്ഡലത്തിൽ നിന്ന് ജെഡിയുവിനു വേണ്ടിയാണ് ബ്രിന്ദ എത്തുന്നത്.
മണിപ്പുർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ എൻ ലോകേൻ സിങ്ങാണ് മറ്റൊരു പ്രമുഖൻ. 2002 മുതൽ നാല് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇബോബി സിങ് നയിച്ച സർക്കാരുകളിൽ പല തവണ മന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. നമ്പോൽ ആണ് ലോകേന്റെ മണ്ഡലം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ