കേന്ദ്രമന്ത്രിയുടെ മകന്‍ മുഖ്യപ്രതി; ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തില്‍ 5000 പേജുള്ള കുറ്റപത്രം

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു
കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റുന്നതിന്റെ വീഡിയോയില്‍ നിന്ന്
കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റുന്നതിന്റെ വീഡിയോയില്‍ നിന്ന്

ലഖിംപൂര്‍: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് മുഖ്യപ്രതി. കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണെന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. 5000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

യുപിയിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശന വേളയില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ച കര്‍ഷകര്‍ക്കിടയിലേക്ക് എസ്‌യുവി ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും പിന്നീടുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു.

അജയ് മിശ്രയുടെ വാഹനവ്യൂഹത്തില്‍ ഉപയോഗിക്കുന്നതാണ് ഈ എസ്‌യുവി എന്നാണ് ആരോപണം. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാഹനവും കര്‍ഷകരെ ഇടിച്ച വാഹനങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നും പരാതിയില്‍ രേഖാമൂലം പറയുന്നുണ്ട്. കേസില്‍ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അജയ് മിശ്രയുടെ പേരും ചാര്‍ജ്ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിഭാഗം അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു. മന്ത്രിയെ കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജിയും ഫയല്‍ ചെയ്തിട്ടുണ്ട്.

കുറ്റപത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. കേന്ദ്രമന്ത്രിയുടെ ബന്ധുവായ വിരേന്ദ്ര ശുക്‌ളയെ പുതുതായി കുറ്റപത്രത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 
കുറ്റകരമായ നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കല്‍, അപകടമുണ്ടാക്കല്‍, വധശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ച് അപായപ്പെടുത്താല്‍, പൊതു ഉദ്ദേശം വെച്ചുകൊണ്ടുള്ള കൂട്ടായ കുറ്റകൃത്യം, ആയുധ നിയമം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസുകളുള്ളത്. ആശിഷ് മിശ്രയുള്‍പ്പടെ പതിമൂന്ന് പ്രതികള്‍ നിലവില്‍ ജയിലിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com