ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതിയുമായി അടുത്തു, സ്വത്ത് തട്ടിയെടുക്കാന്‍ കാമുകിയുടെ അച്ഛനെ വെട്ടിക്കൊന്നു; 38കാരന്‍ അറസ്റ്റില്‍

പഞ്ചാബില്‍ 65കാരനെ വെട്ടിക്കൊന്ന കേസില്‍ 38കാരന്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡീഗഡ്: പഞ്ചാബില്‍ 65കാരനെ വെട്ടിക്കൊന്ന കേസില്‍ 38കാരന്‍ അറസ്റ്റില്‍. 65കാരന്റെ മകളുമായി അടുപ്പത്തിലായിരുന്ന 38കാരന്‍ സ്വത്ത് തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

ലുധിയാനയിലാണ് സംഭവം. 65കാരന്റെ കുടുംബ സുഹൃത്ത് കൂടിയായ അഷ്‌റഫ് അലിയാണ് പിടിയിലായത്. വനംവകുപ്പില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്ന ഷിന്‍ഡര്‍ സിങ്ങാണ് മരിച്ചത്. 

ഷിന്‍ഡര്‍ സിങ്ങിന്റെ മകളുമായി അഷ്‌റഫ് അടുപ്പത്തിലായിരുന്നു. ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് മകള്‍. അഷ്‌റഫുമായുള്ള വിവാഹം നടത്തി തരണമെന്ന് മകള്‍ ഷിന്‍ഡര്‍ സിങ്ങിനോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക വീട് എടുത്ത് 38കാരനൊപ്പം താമസിക്കണമെന്നായിരുന്നു മകളുടെ ആഗ്രഹം. എന്നാല്‍ അഷ്‌റഫിന് കുടുംബവീട് തട്ടിയെടുക്കാനായിരുന്നു ആഗ്രഹമെന്ന് പൊലീസ് പറയുന്നു.

ഡിസംബര്‍ 23നായിരുന്നു കൊലപാതകം നടന്നത്. മരങ്ങള്‍ക്ക് ഛായം പൂശുന്ന ജോലിക്ക് പോയിരുന്ന സമയത്താണ് ഷിന്‍ഡര്‍ സിങ്ങിനെ കൊലപ്പെടുത്തിയത്. മദ്യം നല്‍കിയ ശേഷം അഷ്‌റഫ് 65കാരനെ വെട്ടിക്കൊല്ലുകയായിരുന്നു. കനാലിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ഷിന്‍ഡറിന്റെ മകള്‍ക്കൊപ്പം നിന്ന്  അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ സഹായിച്ചു. എന്നാല്‍ കേസില്‍ പിടിയിലാകുമോ എന്ന ഭയത്തില്‍ യുവാവ് പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞു. ഇതാണ് സംശയം വര്‍ധിപ്പിക്കുകയും കേസ് തെളിയിക്കാന്‍ സഹായകമാകുകയും ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com