ബംഗളൂരു: അച്ഛന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പത്തുവയസുകാരന്‍. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാര്‍ഥനായോഗത്തിലാണ് പത്തുവയസുകാരന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. അച്ഛന്‍ മരിക്കുന്ന സമയത്ത് വീട്ടില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നു എന്ന മകന്റെ വെളിപ്പെടുത്തലില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ അമ്മയെയും മുത്തശ്ശിയെയും 30കാരനെയും അറസ്റ്റ് ചെയ്തു.
ബംഗളൂരുവിന് തൊട്ടടുത്തുള്ള പ്രദേശത്താണ് സംഭവം. 40 വയസുള്ള രാഘവേന്ദ്രയുടെ മരണത്തിലാണ് പുതിയ വഴിത്തിരിവുണ്ടായത്. ഡിസംബര്‍ 27നായിരുന്നു രാഘവേന്ദ്ര മരിച്ചത്. അപസ്മാരത്തെ തുടര്‍ന്നായിരുന്നു ഭര്‍ത്താവിന്റെ മരണമെന്നാണ് ഭാര്യ പറഞ്ഞത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാഘവേന്ദ്രയുടെ മരണം നടന്ന് രണ്ടാഴ്ച കഴിഞ്ഞ് പ്രാര്‍ഥനാ യോഗം നടത്തിയപ്പോഴാണ് മകന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. മുത്തച്ഛനോട് സംസാരിക്കുമ്പോഴാണ് അച്ഛന്റെ മരണത്തെ കുറിച്ച് പത്തുവയസുകാരന്‍ പറഞ്ഞത്. അച്ഛന്‍ മരിക്കുന്ന ദിവസം വീട്ടില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നു എന്നാണ് പത്തുവയസുകാരന്‍ പറഞ്ഞത്. തുടര്‍ന്ന് കുട്ടിയോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അച്ഛനെ മൂവരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണ് എന്ന് വെളിപ്പെടുത്തിയത്.
രാത്രി ബഹളം കേട്ടാണ് താന്‍ എഴുന്നേറ്റത്. അച്ഛനെ അമ്മയും മുത്തശ്ശിയും ചേര്‍ന്ന്് അടിച്ച് താഴേയിടുന്നതാണ് കണ്ടത്. മറ്റൊരാള്‍ അച്ഛന്റെ തലയില്‍ ചപ്പാത്തിക്കോല്‍ കൊണ്ട് അടിക്കുന്നത് കണ്ടതായും പത്തുവയസുകാരന്‍ പറഞ്ഞു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് 30കാരന്‍ ഭീഷണിപ്പെടുത്തി. പേടി കൊണ്ടാണ് ഇത്രയുംനാളും ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും മകന്‍ പറഞ്ഞു.
പത്തുവയസുകാരന്റെ വെളിപ്പെടുത്തലില്‍ വീടിന് സമീപമുള്ള കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മറ്റൊരാള്‍ ഹനുമന്തയാണ് എന്ന് തിരിച്ചറിയുകയായിരുന്നു. ഗാര്‍മെന്റസ്് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ശൈലജ അവിടെവച്ച് 30കാരനുമായി അടുപ്പത്തിലായി. ഇക്കാര്യം അറിഞ്ഞ രാഘവേന്ദ്ര നിരവധി തവണ ഇരുവരും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് ശൈലജയോട് ചോദിച്ചു. ഇതാണ് രാഘവേന്ദ്രയെ കൊലപ്പെടുത്താന്‍ പദ്ധതിയിടാന്‍ മൂവരും തീരുമാനിച്ചതിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ