വീണ്ടും ഞെട്ടിച്ച് മനുഷ്യക്കടത്ത്, അമേരിക്കയിലേക്ക് യാത്ര തിരിച്ച രണ്ടു ഇന്ത്യന്‍ കുടുംബങ്ങളെ തട്ടിക്കൊണ്ടുപോയി; ഇസ്താംബുളില്‍ എങ്ങനെ എത്തി?, അന്വേഷണം 

അമേരിക്കയിലേക്ക് യാത്ര തിരിച്ച ആറുപേര്‍ അടങ്ങുന്ന രണ്ടു ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്:  അമേരിക്കയിലേക്ക് യാത്ര തിരിച്ച ആറുപേര്‍ അടങ്ങുന്ന രണ്ടു ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഇസ്താംബുളില്‍ വച്ച് മനുഷ്യക്കടത്തുകാര്‍ ഇവരെ തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാനഡ- അമേരിക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കാരായ പിഞ്ചു കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു സംഭവം. മനഷ്യക്കടത്തുകാരുടെ തന്നെ ഇരകളായിരുന്നു അവര്‍. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

ഗുജറാത്തില്‍ നിന്നുള്ള രണ്ടു കുടുംബങ്ങളെയാണ് ഇസ്താംബുളില്‍ വച്ച് തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തേജസ് പട്ടേലിന്റെ കുടുംബമാണ് ഒന്ന്. രണ്ടാമത്തെ കുടുംബം സുരേഷ് പട്ടേലിന്റേതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാന്ധിനഗറിലെ ഒരേ ഗ്രാമത്തില്‍ നിന്നുള്ള കുടുംബാംഗങ്ങളാണ് ഈ ആറുപേര്‍. 

ഡിസംബര്‍ അവസാന ആഴ്ചയോ ജനുവരി ആദ്യ വാരമോ ആണ് സ്വന്തം ഗ്രാമത്തില്‍ നിന്ന് ഇവര്‍ അമേരിക്കയിലേക്ക് യാത്ര തിരിച്ചതെന്ന് കരുതുന്നതായി ഗാന്ധിനഗര്‍ പൊലീസ് പറയുന്നു. ആറുപേരെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് ബന്ധുക്കളും സുഹൃത്തുക്കളും ഇസ്താന്‍ബുളിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്. എങ്ങനെയാണ് ഇവര്‍ ഇസ്താംബുളില്‍ എത്തിയതെന്നും അമേരിക്കയിലേക്ക് പോകാന്‍ എങ്ങനെയാണ് യാത്ര ആസൂത്രണം ചെയ്തത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com