ന്യൂഡല്‍ഹി: ഇസ്രയേലിന്റെ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ വെളിപ്പെടുത്തല്‍. 15,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ്‌വെയര്‍ വാങ്ങിയത്. അന്വേഷണ റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടു.
രണ്ട് ബില്ല്യണ്‍ ഡോളറിനാണ് പെഗാസസും മിസൈല്‍ സംവിധാനവും ഇന്ത്യ വാങ്ങിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചപ്പോഴാണ് ഇതില്‍ തീരുമാനമായതെന്നും ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഹോളണ്ടും ഹംഗറിയും പെഗാസസ് ചാര സോഫ്റ്റ്‍വെയര്‍ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പെഗാസസ് ചാര സോഫ്റ്റ്‍വെയര്‍ വാങ്ങിയിരുന്നോ എന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രസർക്കാർ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.
എന്‍എസ്ഒ ഗ്രൂപ്പുമായി ബിസിനസ് ഇടപാടില്ലെന്നായിരുന്നു 2021 ഓഗസ്റ്റില്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്. നിരവധി ഇന്ത്യൻ പ്രമുഖരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ പെഗാസസ് കടന്നുകയറിയതായി കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്.
പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി വിവരങ്ങൾ തേടി. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പുറത്തിറക്കി. inqiry@pegasus-india-investigation.in എന്ന ഈ മെയിൽ വിലാസത്തിലാണ് വിവരങ്ങൾ അറിയിക്കേണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ