'പതിനെട്ടുകാരിയായ കോളജ് വിദ്യാര്‍ത്ഥിനിയാണോ ബാര്‍ നടത്തുന്നത്?; നിങ്ങളെ കോടതിയില്‍ കണ്ടോളാം'; കോണ്‍ഗ്രസിന് എതിരെ പൊട്ടിത്തെറിച്ച് സ്മൃതി ഇറാനി

മരിച്ചയാളുടെ പേരില്‍ മകള്‍ ബാര്‍ ലൈസന്‍സ് നേടിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി
സ്മൃതി ഇറാനിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്/എഎന്‍ഐ
സ്മൃതി ഇറാനിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്/എഎന്‍ഐ

ന്യൂഡല്‍ഹി: മരിച്ചയാളുടെ പേരില്‍ മകള്‍ ബാര്‍ ലൈസന്‍സ് നേടിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്റെ മകള്‍ക്ക് എതിരെ അധിക്ഷേപ പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ കോടതിയെ സമീപിക്കുമെന്ന് സ്മൃതി ഇറാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മരിച്ചയാളുടെ പേരില്‍ റസ്റ്ററന്റിന് ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയെന്ന് കാണിച്ച് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നോട്ടീസ് അയച്ച ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടി ആരംഭിച്ചെന്ന്  കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതില്‍ പ്രതികരണവുമായാണ് സ്മൃതി ഇറാനി രംഗത്തുവന്നിരിക്കുന്നത്. 

തന്റെ മകളെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചവര്‍ക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും ഇവരെ ജനങ്ങളുടെ കോടതിക്ക് മുന്നില്‍ തുറന്നുകാണിക്കുമെന്നും സ്മൃതി പറഞ്ഞു. 'ഞാന്‍ നിങ്ങളെ കോടതിയില്‍ കണ്ടുകൊള്ളാം. മകള്‍ക്ക് എതിരെ പത്രസമ്മേളനം നടത്താന്‍ പവന്‍ ഖേരയെ നിയോഗിച്ച രാഹുല്‍ ഗാന്ധിയെ 2024ല്‍ അമേഠിയില്‍ നിന്ന് വീണ്ടും തോല്‍പ്പിക്കും. ഒരു അമ്മയായും ബിജെപി പ്രവര്‍ത്തകയായും തരുന്ന വാക്കാണ് ഇത്.' സ്മൃതി ഇറാനി പറഞ്ഞു.  

'പതിനെട്ടുകാരിയായ പെണ്‍കുട്ടി. ഒരു കോളജ് വിദ്യാര്‍ത്ഥിനി. അവളെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ വെച്ച് വ്യക്തിഹത്യ നടത്തിയിരിക്കുകയാണ്. രണ്ടുതവണ രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ അവളുടെ അമ്മ അമേഠിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു എന്നാണ് അവള്‍ ചെയ്ത തെറ്റ്'- സ്മൃതി ഇറാനി പറഞ്ഞു. 

കാരണം കാണിക്കല്‍ നോട്ടീസില്‍ തന്റെ മകളുടെ പേര് എവിടെയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഖജനാവില്‍ നിന്ന് 5,000 കോടി കവര്‍ന്നതില്‍ പത്രസമ്മേളനം നടത്തി സോണിയ ഗാന്ധിയെ ചോദ്യം ചെയ്തതിന് കോണ്‍ഗ്രസ് തന്നോട് പക തീര്‍ക്കുകയാണ് എന്നും സ്മൃതി ആരോപിച്ചു. 

സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ഉദ്യോഗസ്ഥനെ വേട്ടയാടുകയാണെന്നും സ്ഥലം മാറ്റത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചിരുന്നു. 

'സ്മൃതിയെ പിന്തുണയ്ക്കുന്നവരുടെ കുട്ടികള്‍ ലുലുമാള്‍ ഹനുമാന്‍ ചാലിസനമാസ് വിഷയത്തില്‍ മുഴുകിയിരിക്കുമ്പോള്‍ മന്ത്രിയുടെ കുട്ടികള്‍ ഇന്ത്യയ്ക്ക് പുറത്തു പഠിക്കുകയാണ്, ഇത് നല്ലതാണ്. സ്മൃതി ഇറാനിയുടെ പിന്‍ബലത്തില്‍ മക്കള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്' പവന്‍ ഖേര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്മൃതിയുടെ കുടുംബം നടത്തുന്ന അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഒന്ന് മാത്രമാണ് മരിച്ചയാളുടെ പേരിലുള്ള ബാര്‍ ലൈസന്‍സ് എന്നും അദ്ദേഹം ആരോപിച്ചു. ഗോവയിലെ മറ്റു റസ്റ്റ്‌റന്റുകള്‍ക്ക് ഒന്നും ലഭിക്കാത്ത രണ്ട് ബാര്‍ ലൈസന്‍സ് ഈ റസ്റ്ററന്റിനുണ്ട്. ഇതൊന്നും സ്മൃതി ഇറാനി അറിയാതെയാണോ നടക്കുന്നത് എന്ന് ഖേര ചോദിച്ചു. നോട്ടീസ് അയച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാനുള്ള നീക്കം ആരംഭിച്ചതായി അറിഞ്ഞു. ഇത് മന്ത്രിയുടെ ഇടപെടല്‍ ഇല്ലാതെയാണോ നടക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.മാധ്യമങ്ങളെ തടയാനായി ബാറിന് ചുറ്റും തണ്ടര്‍ബോള്‍ട്ട് സംഘത്തെ നിയമിച്ചിരിക്കുയാണെന്നും കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com