കൊച്ചി: പ്രവാചന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം സര്‍ക്കാരിന്റേതല്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ബിജെപി വക്താക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശം മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല. നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി ആവശ്യമായ നടപടി എടുക്കും. അവര്‍ സര്‍ക്കാരിന്റെ ഭാഗമല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചക നിന്ദയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
രാജ്യം മാപ്പുപറയേണ്ട അവസ്ഥയിലായെന്ന് യെച്ചൂരി
ബിജെപി കാരണം ഇപ്പോൾ രാജ്യമൊന്നാകെ മാപ്പുപറയേണ്ട അവസ്ഥ വന്നിരിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ബിജെപി ദേശീയ വക്താക്കൾ നടത്തിയത് കലാപം ഉണ്ടാക്കുന്ന പ്രസ്താവനയാണ്. ഇത്തരം പ്രസ്താവന നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്. പക്ഷേ നടപടികൾ ഉണ്ടായില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി ഐക്യരാഷ്ട്രസഭയും രംഗത്തെത്തി. എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്‌ണുതയും പുലർത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് അഭിപ്രായപ്പെട്ടു.പാക് മാധ്യമപ്രവർത്തകൻ ഉന്നയിച്ച ചോദ്യത്തിനായിരുന്നു യുഎൻ വക്താവിന്റെ മറുപടി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ