ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ മൂന്നാഴ്ചത്തെ സാവകാശം തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ബുധനാഴ്ച ചോദ്യംചെയ്യലിനു ഹാജരാകണമെന്നായിരുന്നു ഇഡിയുടെ നോട്ടീസ്. എന്നാല്‍ കോവിഡ് ബാധിതയായതിനാല്‍ ഐസലേഷനിലാണെന്നും പരിശോധനാഫലം നെഗറ്റീവാകാതെ ഹാജരാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സോണിയ ഗാന്ധി ചൊവ്വാഴ്ച ഇഡിക്കു കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ഇതേതുടര്‍ന്ന് മൂന്നാഴ്ച കഴിഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയക്കുമെന്നാണ് വിവരം. കള്ളപ്പണ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും ഇഡി നോട്ടിസ് അയച്ചിരുന്നു. പാര്‍ട്ടിയുടെ മുഖപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധിയോട് രണ്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും വിദേശത്തായിരുന്ന അദ്ദേഹത്തിന്റെ അഭ്യര്‍ഥന കണക്കിലെടുത്ത് 13ന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ശക്തിപ്രകടനമായിട്ടായിരിക്കും രാഹുല്‍ ഇഡി ആസ്ഥാനത്ത് എത്തുകയെന്നാണു വിവരം.ഇതിനായി എഐസിസി ജനറല്‍ സെക്രട്ടറിമാരോടും പിസിസി അധ്യക്ഷന്മാരോടും എംപിമാരോടും ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെടുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച, ജനറല്‍ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷന്മാരുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ