'ദേശവിരുദ്ധ പാഠശാലകൾ'; മദ്രസകൾ നിരോധിക്കണമെന്ന് ബിജെപി എംഎൽഎ
ബംഗളൂരു: ദേശവിരുദ്ധ പാഠങ്ങൾ പഠിപ്പിക്കുന്ന സാഹചര്യത്തിൽ മദ്രസകൾ നിരോധിക്കണമെന്ന ആവശ്യവുമായി കർണാടകയിലെ ബി.ജെ.പി എം.എൽ.എ. മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടതായും എം.പി രേണുകാചാര്യ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയാണ് രേണുകാചാര്യ.
''മദ്രസകൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും ആവശ്യപ്പെടുകയാണ്. ഹിന്ദു, ക്രിസ്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്ന മറ്റ് സ്‌കൂളുകൾ നമുക്കില്ലേ? നിങ്ങൾ ഇവിടെ ദേശവിരുദ്ധ പാഠങ്ങളാണ് പഠിപ്പിക്കുന്നത്. ഒന്നുകിൽ അവ നിരോധിക്കപ്പെടണം. അല്ലെങ്കിൽ മറ്റ് സ്‌കൂളുകളിലേ അതേ പാഠ്യപദ്ധതി തന്നെ ഇവിടെയും പഠിപ്പിക്കണം.''- രേണുകാചാര്യ ആവശ്യപ്പെട്ടു.
ഹിജാബ് വിവാദത്തിലെ കോൺഗ്രസിന്റെ നിലപാടിനെയും എം.എൽ.എ വിമർശിച്ചു. ഹിജാബ് വിവാദം ആരാണ് സൃഷ്ടിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കണം. വോട്ട് ബാങ്കാണോ നിങ്ങൾക്ക് കൂടുതൽ പ്രധാനം? മദ്രസകൾ ആവശ്യമുണ്ടോ എന്ന കാര്യവും കോൺഗ്രസ് പറയണം. മദ്രസകൾ പ്രചരിപ്പിക്കുന്നതെന്താണ്? ചെറിയ കുട്ടികളെയാണ് അവർ ഇളക്കിവിടുന്നത്. നാളെ അവർ നമ്മുടെ രാജ്യത്തിനെതിരെ രംഗത്തുവരും. 'ഭാരത് മാതാ കീ ജയ്' പറയാൻ തയാറാകില്ലെന്നും രേണുകാചാര്യ കൂട്ടിച്ചേർത്തു.
ചില ദേശവിരുദ്ധ സംഘടനകൾ കർണാടക ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സർക്കാർ അനുവദിച്ചുകൊടുക്കാൻ പാടുണ്ടോ? ഇത് പാകിസ്താനോ ബംഗ്ലാദേശോ ഏതെങ്കിലും ഇസ്‌ലാമിക രാജ്യമോ ആണോ?-എം.പി രേണുകാചാര്യ വിമർശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ