കൂട്ടുകാരന്റെ ദുരൂഹ മരണം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം, 24കാരന്‍ ഹെയര്‍ ഡൈ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആശുപത്രിയില്‍ 

കൂട്ടുകാരന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹജരാകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 24കാരന്‍ ഹെയര്‍ ഡൈ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: കൂട്ടുകാരന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹജരാകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 24കാരന്‍ ഹെയര്‍ ഡൈ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ ആത്മഹത്യാശ്രമം.കാര്‍ ഡ്രൈവറായ 24കാരന്‍ ആശുപത്രിയില്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സെല്‍ഫി വീഡിയോ കൂട്ടുകാര്‍ക്ക് ഇടയില്‍ യുവാവ് പങ്കുവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഹൈദരാബാദിന് സമീപം മഞ്ചേരില്‍ ജില്ലയില്‍ തണ്ടൂര്‍ മണ്ഡലത്തിലെ കാശിപേട്ട് ഗ്രാമത്തിലെ ജി സാഗറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞമാസം കൂട്ടുകാരന്‍ മഹേന്ദറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മകന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പ്രതിഷേധിച്ചിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സാഗറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

മഹേന്ദറിന്റെ മരണത്തിന് മുമ്പുള്ള വീഡിയോ അന്വേഷണത്തിനിടെ പൊലീസിന് ലഭിച്ചിരുന്നു. ഇതില്‍ ഗ്രാമവാസിയുമായി മഹേന്ദര്‍ വഴക്കിടുന്നതും കൂട്ടുകാരായ സാഗറും രാജയ്യയും ഇരുവരെയും സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും വ്യക്തമാണ്. വീഡിയോയുടെ അവസാനം രാജയ്യ, മഹേന്ദറിനെ തള്ളിയിടുന്നതും കാണാം. നിലത്ത് അനക്കമില്ലാതെ മഹേന്ദര്‍ കിടക്കുന്ന വീഡിയോ കണ്ട പൊലീസ് രാജയ്യയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇത് തമാശയ്ക്ക് ചെയ്ത വീഡിയോയാണ് എന്നായിരുന്നു രാജയ്യയുടെ വിശദീകരണം. സമാനമായ നിലയിലുള്ള മറ്റു വീഡിയോകളും രാജയ്യ പൊലീസിനെ കാണിച്ചു.

വീഡിയോയില്‍ ഉണ്ടായിരുന്ന സാഗറിനോട് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടത്. അതിനിടെയാണ് സാഗര്‍ ഹെയര്‍ ഡൈ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചില സംശയങ്ങള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായാണ് സാഗറിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. സാഗറിനെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com