അപരിചിതന്‍ ക്ലാസ് മുറിയില്‍ കയറിവന്നു; പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; എന്ത് നടപടിയെടുത്തെന്ന് വനിതാ കമ്മീഷന്‍

കുട്ടികള്‍ ഇക്കാര്യം പ്രിന്‍സിപ്പലിനെ അറിയിച്ചപ്പോള്‍ മിണ്ടാതിരിക്കാനും അത് മറക്കാനും പറഞ്ഞതായി പരാതിയില്‍ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ക്ലാസ് മുറിയില്‍ കയറി രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും, കുട്ടികള്‍ക്ക് മുന്‍പില്‍ തുണിയുരിഞ്ഞ് മൂത്രമൊഴിക്കുകയും ചെയ്ത സംഭവത്തില്‍ ഈസ്റ്റ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് വനിതാ കമ്മീഷന്റെ നോട്ടീസ്. കുട്ടികള്‍ ഇക്കാര്യം പ്രിന്‍സിപ്പലിനെ അറിയിച്ചപ്പോള്‍ മിണ്ടാതിരിക്കാനും അത് മറക്കാനും പറഞ്ഞതായി പരാതിയില്‍ പറയുന്നു.

ഈസ്റ്റ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ അധീനതയിലുള്ള ഭജന്‍പൂരിലെ സ്‌കൂളില്‍ രണ്ട് കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേസ് എടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വനിതാ കമ്മീഷന്‍ പൊലീസിനും ഇഡിഎംസിക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും അപരിചിതന്‍ എങ്ങനെ ക്ലാസ് മുറിയില്‍ കയറി എന്ന കാര്യത്തില്‍ അധികൃതര്‍ മൗനം തുടരുകയാണ്. സ്‌കൂളില്‍ 5വരെയുള്ള ക്ലാസുകളാണ് ഉള്ളത്.

ഏപ്രില്‍ 30ന് സ്‌കൂള്‍ അസംബ്ലി കഴിഞ്ഞ് വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ അധ്യാപകനെ കാത്തിരിക്കുമ്പോഴാണ് അപരിചിതന്‍ ക്ലാസ് മുറിയില്‍ എത്തിയത്‌. ഇയാള്‍ ഒരു പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും അസഭ്യം പറയുകയും ചെയ്തു. പിന്നീട് മറ്റൊരു കുട്ടിയോടും സമാനമായ രീതിയില്‍ പെരുമാറുകയും ചെയ്തതായി വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇതിന് ശേഷം കുട്ടികള്‍ക്ക് മുന്നില്‍ തുണിയുരിഞ്ഞ് ഇയാള്‍ മൂത്രമൊഴിക്കുകയും ചെയ്തു. ഇത് ഏറെ ഗൗരവമുള്ളതാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും  മെയ് ആറിനകം സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും  വനിതാകമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിയ്‌ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പ്രതിയെ പിടികൂടാന്‍ പ്രത്യേക സംഘത്തെ രൂപികരിച്ചതായും പൊലീസ് പറഞ്ഞു. എഫ്‌ഐആറിന്റെ പകര്‍പ്പ്, പ്രതിയുടെ വിശദാംശങ്ങള്‍, പീഡനത്തിന് ഇരയായ കുട്ടികളെ ശിശുക്ഷേമസമിതിക്ക് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടോ, ക്ലാസ് ടീച്ചര്‍ക്കും പ്രിന്‍സിപ്പലിനുമെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചത് എന്നിവ അറിയിക്കാനും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com