ചെന്നൈ: തഞ്ചാവൂരില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് കോളജ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തഞ്ചാവൂര്‍ ഓരത്തുനാട് ഗവ. വെറ്റിനറി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ കന്യാകുമാരി സ്വദേശി പ്രവീണ്‍ (22), പുതുക്കോട്ട പരിമളേശ്വരന്‍ (21), ധര്‍മപുരി മണികണ്ഠന്‍ (22) എന്നിവരാണ് തഞ്ചാവൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഇവര്‍ വ്യാഴാഴ്ച രാത്രി ഓരത്തുനാട് ജംഗ്ഷനിലെ പെട്രോള്‍ ബങ്കിന് സമീപത്തെ ഫാസ്റ്റ് ഫുഡ് ഹോട്ടലില്‍നിന്ന് ചിക്കന്‍ ഷവര്‍മ കഴിച്ചു. ഹോസ്റ്റലില്‍ മടങ്ങിയെത്തിയ മൂവര്‍ക്കും ഛര്‍ദ്ദിയും മയക്കവും അനുഭവപ്പെട്ടു.
ബോധരഹിതരായ മൂവരെയും മറ്റു ഹോസ്റ്റല്‍ അന്തേവാസികളാണ് ഓരത്തുനാട് ഗവ. ആശുപത്രിയിലെത്തിച്ചത്. പിന്നീട് തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു. ഹോട്ടല്‍ താല്‍ക്കാലികമായി അടച്ചിടാനും അധികൃതര്‍ ഉത്തരവിട്ടു.ഷവര്‍മ കഴിച്ച് കേരളത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലും ഹോട്ടലുകളിലും മറ്റും പരിശോധനാ നടപടി കര്‍ശനമാക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ