ഭാരവാഹികള്‍ പ്രചാരണത്തിന് ഇറങ്ങരുത്; പ്രസിഡന്റ് തെരഞ്ഞടുപ്പിന് മാര്‍ഗനിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ്

വോട്ടര്‍മാര്‍ക്ക് ബാലറ്റിലൂടെ ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്
ശശി തരൂര്‍ നോമിനേഷന്‍ നല്‍കുന്നു
ശശി തരൂര്‍ നോമിനേഷന്‍ നല്‍കുന്നു

ന്യൂഡല്‍ഹി: ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കോണ്‍ഗ്രസ്. സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തുന്നതില്‍ ഭാരവാഹികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഏതെങ്കിലും തരത്തില്‍ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കണമെന്നുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയിലെ ഭാരവാഹി സ്ഥാനങ്ങള്‍ രാജിവയ്ക്കണമന്നും തെരഞ്ഞെടുപ്പ് കമ്മറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഔദ്യോഗിക സ്ഥാനാര്‍ഥിയായി ആരും മത്സരരംഗത്തില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും വ്യക്തിപരമായാണ് തെരഞ്ഞടുപ്പിനെ നേരിടുന്നത്. വോട്ടര്‍മാര്‍ക്ക് ബാലറ്റിലൂടെ ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. 

എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍, പിസിസി പ്രസിഡന്റുമാര്‍, കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാക്കള്‍, ഔദ്യോഗിക വക്താക്കള്‍ തുടങ്ങി പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കുന്നവരാരും അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അനുകൂലമായോ പ്രതികൂലമായോ പ്രചാരണം നടത്താന്‍ പാടില്ല. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പാര്‍ട്ടിയിലെ സ്ഥാനം രാജിവച്ച ശേഷമേ പ്രചാരണം നടത്താന്‍ പാടുള്ളുവെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പിസിസി പ്രസിഡന്റുമാര്‍ സഹകരിക്കണം. വോട്ടര്‍മാരുടെ യോഗം വിളിക്കാന്‍ സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ അതിനുവേണ്ട സഹായങ്ങള്‍ ചെയ്യണം. എന്നാല്‍ പിസിസി അധ്യക്ഷന്‍മാര്‍ നേരിട്ട് യോഗം വിളിക്കാന്‍ പാടില്ല. യോഗം വിളിക്കാനുള്ള അവകാശം സ്ഥാനാര്‍ഥിക്കും നിര്‍ദേശകനും പിന്തുണയ്ക്കുന്നവര്‍ക്കും മാത്രമാണ്. വോട്ടര്‍മാരെ കൊണ്ടുവരാന്‍ സ്ഥാനാര്‍ഥികള്‍ വാഹനം ഉപയോഗിക്കാന്‍ പാടില്ല. ലഘുലേഖകളോ മറ്റ് പ്രസിദ്ധീകരണ പ്രചാരണങ്ങളോ പാടില്ല. അതിന് വിപരീതമായി പ്രവര്‍ത്തിച്ചാല്‍ തെരഞ്ഞെടുപ്പ് അസാധുവാക്കും. സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചാരണം പാടില്ലെന്ന് ഉറപ്പുവരുത്തണം. അത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു

ഒക്‌ടോബര്‍ 17നാണ് വോട്ടെടുപ്പ്. 19ന് വോട്ടെണ്ണും. അന്നുതന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com