ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്ര്‌സ് ട്രെയിനിന്റെ മുന്‍ഭാഗം വീണ്ടും തകര്‍ന്നു. ഇത്തവണ കാളയുമായി കൂട്ടിയിടിച്ചാണ് ട്രെയിനിന്റെ മുൻ ഭാഗം തകർന്നത്. ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. ആദ്യം പശുവിനെയും പിന്നീട് പോത്തിനേയും ഇടിച്ച് സമാനമായി ട്രെയിനിന്റെ മുൻഭാഗം തകർന്നിരുന്നു.
ഗാന്ധിനഗര്‍- മുംബൈ പാതയില്‍ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഇന്ന് രാവിലെയാണ് ഗുജറാത്തില്‍ വച്ച് കാളയുമായി കൂട്ടിയിടിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് ട്രെയിന്‍ 15 മിനിറ്റോളം നിറുത്തിയിട്ടു. ഡ്രൈവര്‍ കോച്ചിന്റെ മുന്‍ഭാഗമാണ് തകർന്നത്. വന്ദേ ഭാരത് ട്രെയിന്‍ പരമ്പരയിലെ മൂന്നാമത്തെ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഈ ട്രെയിന്‍ കഴിഞ്ഞ മാസം ഗാന്ധിനഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തതാണ്.
കൂട്ടിയിടിയില്‍ ട്രെയിനിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു. ഡ്രൈവര്‍ കോച്ചിന്റെ മുന്നിലെ പാളികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതൊഴിച്ചാല്‍ ട്രെയിനിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ട്രെയിന്‍ സുഗമമായി ഓടുന്നതായും റെയില്‍വേ വ്യക്തമാക്കി.
ഈ മാസം ആദ്യം ഗുജറാത്തിലെ തന്നെ ആനന്ദ് സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് ഒരു പശുവിനെ ട്രെയിൻ ഇടിച്ചത്. തൊട്ടടുത്ത ദിവസം ഒരു പോത്തിനെയും ഇടിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ