സംവരണം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനല്ല; അതിന്റെ ലക്ഷ്യം സാമൂഹിക ഉന്നമനം: സുപ്രീം കോടതി

ജാതി വിവേചനം തലമുറകളില്‍നിന്നു തലമുറകളിലേക്കു കൈമാറ്റം ചെയ്തുപോവുന്ന ഒന്നാണെന്ന് കോടതി
സുപ്രീം കോടതി /ഫയല്‍
സുപ്രീം കോടതി /ഫയല്‍

ന്യൂഡല്‍ഹി: സംവരണം വ്യക്തികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ഉപകരണമല്ലെന്ന് സുപ്രീം കോടതി. അത് സാമൂഹിക ഉന്നമനം ലാക്കാക്കിയുള്ളതാണെന്ന് ഭരണഘടനാ ബെഞ്ച് പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

''സംവരണം ലക്ഷ്യമിടുന്നത് സാമ്പത്തിക ഉന്നമനമല്ല. അത് സാമൂഹിക ശാക്തീകരണത്തിനുള്ള ഉപകരണമാണ്. വ്യക്തികളുടെ സാമ്പത്തിക സ്ഥിതിയെയോ പദവിയെയോ അതു ലക്ഷ്യം വയ്ക്കുന്നില്ല''- ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു. 

ജാതി വിവേചനം തലമുറകളില്‍നിന്നു തലമുറകളിലേക്കു കൈമാറ്റം ചെയ്തുപോവുന്ന ഒന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ദാരിദ്ര്യം അങ്ങനെയാണെന്നു പറയാനാവില്ല. സംവരണേതര വിഭാഗങ്ങളിലെ കുടുംബങ്ങളില്‍ തലമുറകള്‍ക്കിപ്പുറം ദാരിദ്ര്യം നിലനില്‍ക്കുന്നുവെന്നതിന്, നരവംശശാസ്ത്രപരമായ പഠനങ്ങളില്ലെന്ന് കോടതി പറഞ്ഞു.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണം ഏര്‍പ്പെടുത്താന്‍ കൊണ്ടുവന്ന, 103ാം ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. സാമ്പത്തിക സ്ഥിതി മാത്രം അടിസ്ഥാനമാക്കി സംവര ണം ഏര്‍പ്പെടുത്താനാവില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. 

പട്ടിക വിഭാഗക്കാര്‍, പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ ഒഴികെയുള്ള, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com