ജ്ഞാനഭാഗ്യ
ജ്ഞാനഭാഗ്യ

കിടപ്പുമുറിയില്‍ മറ്റാരോ ഉണ്ട്?, വിദേശത്തുള്ള ഭര്‍ത്താവിന് സംശയരോഗം; വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കി

വിദേശത്തുള്ള ഭര്‍ത്താവുമായി വിഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ, കന്യാകുമാരിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

നാഗര്‍കോവില്‍: വിദേശത്തുള്ള ഭര്‍ത്താവുമായി വിഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ, കന്യാകുമാരിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ (33) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഭര്‍ത്താവിന്റെ സംശയരോഗവും മാനസിക പീഡനവും മൂലം മനംനൊന്താണ് യുവതിയുടെ ആത്മഹത്യയെന്നു ബന്ധുക്കള്‍ ആരോപിച്ചു. 

കിടപ്പുമുറിയില്‍ ജ്ഞാനഭാഗ്യ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തത്സമയം കണ്ട ഭര്‍ത്താവ് സെന്തിലാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. ജ്ഞാനഭാഗ്യയുടെ ബന്ധുക്കള്‍ വാതില്‍ തകര്‍ത്ത് മുറിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.കൊട്ടാരം പഞ്ചായത്ത് ഓഫിസില്‍ താത്കാലിക ജീവനക്കാരിയായിരുന്നു ജ്ഞാനഭാഗ്യ. സംഭവത്തില്‍ കേസെടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഫാനില്‍ സാരി ഉപയോഗിച്ച് കെട്ടിതൂങ്ങിയായിരുന്നു മരണം. ജ്ഞാനഭാഗ്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നു സെന്തില്‍ സംശയിച്ചിരുന്നതായും ജ്ഞാനഭാഗ്യ മറ്റു പുരുഷന്മാരുമായി ഇടപഴകുന്നതില്‍ സെന്തില്‍ അനിഷ്ടം പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിത്യവും ഇതേ ചൊല്ലി സെന്തില്‍ ജ്ഞാനഭാഗ്യയുമായി കലഹിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. എട്ടുവര്‍ഷം മുന്‍പ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായതെന്നും സെന്തിലിനെ വിവാഹം ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

കന്യാകുമാരി പെരിയവിള സ്വദേശിയായ സെന്തില്‍ സിംഗപ്പൂരിലാണ് ജോലി ചെയ്യുന്നത്. ദിവസവും ഭാര്യയോടും മക്കളോടും വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിവുപോലെ രണ്ട് കുട്ടികളെയും ഉറക്കികിടത്തിയ ശേഷം സെന്തിലുമായി വിഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു ജ്ഞാനഭാഗ്യ. 

മുറിയില്‍ ഭാര്യയ്‌ക്കൊപ്പം ആരോ ഉണ്ടെന്നു സെന്തില്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. മുറിയുടെ മുഴുവന്‍ ദൃശ്യവും ക്യാമറയില്‍ കാണിക്കാന്‍ സെന്തില്‍ ആവശ്യപ്പെട്ടു. കിടപ്പുമുറിയടക്കമുള്ള സ്ഥലങ്ങള്‍ ക്യാമറ ഉപയോഗിച്ച് തത്സമയം കാണിക്കാന്‍ സെന്തില്‍ ആവശ്യപ്പെട്ടത് ജ്ഞാനഭാഗ്യയെ മാനസികമായി തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മുറിയില്‍ താനും കുട്ടികളും മാത്രം ഉള്ളുവെന്നു പലതവണ പറഞ്ഞിട്ടും കേള്‍ക്കാന്‍ പോലും സെന്തില്‍ തയാറാകാതിരുന്നതോടെ ക്യാമറ ഓഫാക്കാതെ തന്നെ കിടപ്പുമുറിയിലെ ഫാനില്‍ സാരി ഉപയോഗിച്ച് ജ്ഞാനഭാഗ്യ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഭര്‍ത്താവിനെ ഭയപ്പെടുത്താന്‍ വേണ്ടി ഫാനില്‍ സാരി ഉപയോഗിച്ച് കുരുക്കിടുകയായിരുന്നുവെന്നും കയറി നിന്ന സ്റ്റൂള്‍ തെന്നിമാറിയതോടെ കുരുക്കു കഴുത്തില്‍ മുറുകി ജ്ഞാനഭാഗ്യ മരിക്കുകയായിരുന്നുവെന്നുമാണ് മറ്റു ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൊലീസ് ഔദ്യോഗികമായി ഈ വാദം സ്ഥിരീകരിച്ചിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com