വെട്ടുകത്തിയുമായി എത്തി, ഉറങ്ങിക്കിടന്ന ലക്ഷ്മിയെ തുടരെ വെട്ടി, നിലവിളിച്ചെത്തിയ കുഞ്ഞുങ്ങളേയും കൊലപ്പെടുത്തി; ക്രൂരം

മരിച്ച ലക്ഷ്മിയുടെ അമ്മാവന്റെ മകളാണു കൊല ചെയ്ത ലക്ഷ്മി. ഈ ബന്ധം മുതലെടുത്ത് വീട്ടിൽ താമസിക്കാൻ എത്തിയാണ് കുടുംബത്തെ ഒന്നാകെ കൊലക്കത്തിക്ക് ഇരയാക്കിയത്
അറസ്റ്റിലായ ലക്ഷ്മി
അറസ്റ്റിലായ ലക്ഷ്മി

ബെം​ഗളൂരു; പ്രണയം തകർന്നതിന്റെ പേരിൽ യുവതി ഒരു കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. കാമുകന്റെ ഭാര്യയേയും പിഞ്ചുകുഞ്ഞുങ്ങളുമാണ് ക്രൂരതയ്ക്ക് ഇരയായത്. കർണാടകയിലെ ശ്രീരം​ഗപട്ടണത്താണ് ഞെട്ടിക്കുന്ന കൂട്ടക്കൊല. കാമുകൻ വീട്ടിൽ ഇല്ലായിരുന്ന സമയം നോക്കി മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമായിരുന്നു കെആർഎസ് ബെലവട്ട സ്വദേശി ലക്ഷ്മി (30) കൊല നടത്തിയത്. 

കുട്ടികൾക്കൊപ്പം കളിച്ചു, ഒന്നിച്ചു ഭക്ഷണം കഴിച്ചു ശേഷം കൂട്ടക്കൊല

കെആർഎസ് ബസാർ ലൈനിൽ താമസിക്കുന്ന ലക്ഷ്മി (30), മക്കളായ രാജു (10), കോമൾ (7), കുനാൽ (4), ലക്ഷ്മിയുടെ സഹോദരൻ ഗണേശിന്റെ മകൻ ഗോവിന്ദ് (8) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. മരിച്ച ലക്ഷ്മിയുടെ അമ്മാവന്റെ മകളാണു കൊല ചെയ്ത ലക്ഷ്മി. ഈ ബന്ധം മുതലെടുത്ത് വീട്ടിൽ താമസിക്കാൻ എത്തിയാണ് കുടുംബത്തെ ഒന്നാകെ കൊലക്കത്തിക്ക് ഇരയാക്കിയത്. കുടുംബത്തെ വകവരുത്താനായി വെട്ടുകത്തിയുമായാണ് ലക്ഷ്മി എത്തിയത്. തുടർന്ന് ബാത്ത്റൂമിനുള്ളിൽ ഒളിപ്പിച്ചു. 

കുട്ടികളുമായി ഏറെനേരം കളിച്ചതിനു ശേഷം ഇവിടെ നിന്ന് ഭക്ഷണവും കഴിച്ചു. ലക്ഷ്മിയും കുട്ടികളും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ യുവതി ആദ്യം ലക്ഷ്മിയെ വെട്ടുകയായിരുന്നു. തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു. അതിനിടെ സഹോദരന്റെ മകൻ ഗോവിന്ദ ഉണർന്ന് നിലവിളിച്ചതോടെ അവനെയും വെട്ടി. നിലവിളി കേട്ട് ലക്ഷ്മിയുടെ മൂന്ന് കുട്ടികൾ കൂടി ഉണർന്നതോടെ അവരെയും വെട്ടി വീഴ്ത്തുകയായിരുന്നു. പുലർച്ചെ നാല് വരെ  മൃതദേഹങ്ങൾക്കു കാവലിരുന്ന ഇവർ പിന്നീട് കുളിച്ച ശേഷം ചോരപുരണ്ട വസ്ത്രങ്ങൾ ബാഗിലാക്കി കെആർഎസ് അരളിമര ബസ് സ്റ്റാൻഡിലെത്തി. ബസിൽ മേട്ടഗള്ളിയിലേക്ക് പോയ ഇവർ വസ്ത്രങ്ങളും വെട്ടുകത്തിയും വരുണ കനാലിൽ എറിഞ്ഞു. 

അയൽവാസി നൽകിയ വിവരം നിർണായകമായി

ഒന്നുമറിയാത്തതു പോലെ തിരിച്ചെത്തിയ ഇവർ വാർത്ത കേട്ടതോടെ മറ്റു ബന്ധുക്കൾക്കൊപ്പം വിലപിക്കുകയും ചെയ്തു. ലക്ഷ്മി ശനിയാഴ്ച ഈ വീട്ടിലെത്തിയതായി അയൽവാസികൾ നൽകിയ വിവരത്തെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. കൊലപ്പെട്ട യുവതിയുടെ ഭർത്താവ് ഗംഗാറാമുമായി ഇവർ വർഷങ്ങളായി അടുപ്പത്തിലായിരുന്നു. വീടുകളിൽ കയറിയിറങ്ങി തുണിത്തരങ്ങൾ വിൽക്കുന്ന ഗംഗാറാം അടുത്തിടെ ഇവരുമായുള്ള ബന്ധത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മിയും ഗംഗാറാമും തമ്മിൽ തർക്കമുണ്ടായി. തന്നെ ഇനി ശല്യപ്പെടുത്താൻ വരരുതെന്ന് ഇയാൾ തീർത്ത് പറഞ്ഞതാണ് ലക്ഷ്മിയെ ചൊടിപ്പിച്ചത്. ഗംഗാറാം  മൈസൂരുവിൽ വസ്ത്ര വിൽപനയ്ക്ക് പോയപ്പോഴായിരുന്നു കൂട്ടക്കുരുതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com