വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

തീപിടിത്തിന് പിന്നില്‍ പ്രണയം നിരസിച്ചതിന്റെ പ്രതികാരം; ഏഴ് പേര്‍ വെന്തു മരിച്ച സംഭവം ഷോര്‍ട്ട് സര്‍ക്യൂട്ടല്ല 

തീപിടിത്തമുണ്ടായ ഫ്‌ളാറ്റിലെ താമസക്കാരിയായ യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചതില്‍ കുപിതനായി പ്രതികാരം ചെയ്യാനെത്തിയ യുവാവാണ് അപകടത്തിന് കാരണക്കാരന്‍ എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മൂന്ന് നില ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ വെന്തു മരിച്ച സംഭവത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് വെളിപ്പെടുത്തല്‍. ഇന്‍ഡോറിലെ വിജയ് നഗറിലാണ് കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായത്. 

തീപിടിത്തമുണ്ടായ ഫ്‌ളാറ്റിലെ താമസക്കാരിയായ യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചതില്‍ കുപിതനായി പ്രതികാരം ചെയ്യാനെത്തിയ യുവാവാണ് അപകടത്തിന് കാരണക്കാരന്‍ എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതേ കെട്ടിടത്തിലെ താമസക്കാരനായ ശുഭം ദീക്ഷിത് (27) ആണു തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലുള്ളത്. 

സ്‌കൂട്ടറില്‍ നിന്ന് തീ കെട്ടിടത്തിലേക്കു പടര്‍ന്നതോടെ ഓടി രക്ഷപ്പെട്ട ശുഭം ദീക്ഷിതിനെ ശനിയാഴ്ച വൈകിട്ട് ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. 

പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയോടു പ്രതികാരം ചെയ്യാന്‍ ശുഭം ദീക്ഷിത് അവരുടെ സ്‌കൂട്ടര്‍ കത്തിച്ചതാണ് ഏഴ് പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തിലേക്കു നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തീപിടിത്തമുണ്ടായ ഫ്‌ളാറ്റില്‍ വാടകയ്ക്കു താമസിച്ചിരുന്ന വ്യക്തിയാണ് സംഭവത്തില്‍ പൊലീസ് പിടിയിലായ ശുഭം ദീക്ഷിത്. 

ഇതേ കെട്ടിടത്തില്‍ താമസിച്ച ഒരു യുവതിയോടാണ് ശുഭം പ്രണയാഭ്യര്‍ഥന നടത്തിയത്. എന്നാല്‍, ഇയാളുടെ പ്രണയാഭ്യര്‍ഥന തള്ളിയ യുവതിയുടെ വിവാഹം മറ്റൊരു വ്യക്തിയുമായി നിശ്ചയിച്ചിരുന്നു. പിന്നാലെയായിരുന്നു യുവാവിന്റെ പ്രതികാരം.

കുപിതനായി ശുഭം ദീക്ഷിത് ശനിയാഴ്ച പുലര്‍ച്ചെ യുവതിയുടെ സ്‌കൂട്ടര്‍ പാര്‍ക്കിങ് സ്ഥലത്തുവച്ച് കത്തിച്ചു. ഈ സ്‌കൂട്ടറില്‍ നിന്ന് തീനാളങ്ങള്‍ മൂന്ന് നില കെട്ടിടത്തിലേക്കു പടര്‍ന്നതാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചത്. സംഭവം നടന്നത് പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലായതിനാല്‍ ഫ്‌ളാറ്റുകളിലെ താമസക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ഇതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. 

തീപിടിത്തത്തിനു പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ശുഭം ദീക്ഷിതാണ് സംഭവത്തിനു പിന്നിലെന്ന് കണ്ടെത്തിയത്. ഇയാള്‍ സ്‌കൂട്ടറിനു തീയിടുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു.

കെട്ടിടത്തിനു തീപിടിച്ച് അവിടുത്തെ താമസക്കാരായ ഏഴ് പേരാണ് വെന്തുമരിച്ചത്. അതേസമയം, ഇയാളുടെ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പൊള്ളലേറ്റ ഒന്‍പതു പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

കെട്ടിടത്തിനു തീപിടിച്ചതിനു പിന്നാലെ പുറത്തേക്കുള്ള പ്രധാന കവാടത്തിലും സ്റ്റെയര്‍കേസിലും തീ പടര്‍ന്നതാണ് അപകടം രൂക്ഷമാക്കിയത്. തീനാളങ്ങളും കറുത്ത പുകയും കാഴ്ച മറച്ചതോടെ ഫ്‌ളാറ്റില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് രക്ഷപ്പെടാനാകാതെ വന്നു. മൂന്നാം നിലയില്‍ നിന്ന് ടെറസിലേക്കു തുറക്കുന്ന വാതില്‍ തീപിടിച്ച് ചുട്ടുപൊള്ളിയതും താമസക്കാര്‍ക്ക് തിരിച്ചടിയായതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചത്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com