ബംഗളൂരു: കർണാടകയിലെ ഹസ്സൻ ജില്ലയിൽ ടെമ്പോ ട്രാവലർ കർണാടക ട്രാൻസ്പോർട്ട് ബസും പാൽ ടാങ്കറുമായി കൂട്ടിയിടിച്ച് ഒൻപത് പേർ മരിച്ചു. അരസികേര താലൂക്കി ഗാന്ധി നഗറിലാണ് അപകടമുണ്ടായത്. ടെമ്പോ ട്രാവലറിൽ യാത്ര ചെയ്തവരാണ് മരിച്ച ഒൻപത് പേരും. ഇന്നലെ രാത്രി 11മണിയോടെയാണ് അപകടം.
മരിച്ചവരിൽ നാല് പേർ കുട്ടികളാണ്. ധർമസ്ഥല, സുബ്രഹ്മണ്യ, ഹാസനാംബ ക്ഷേത്രങ്ങളിൽ ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരാണ് മരിച്ചത്. കെഎസ്ആർടിസി ബസിലെ യാത്രക്കാർ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു.
ശിവമോഗ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ടെമ്പോ ട്രാവലറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ എതിരെ വന്ന പാൽ ടാങ്കറിൽ ടെമ്പോ ട്രാവലർ ഇടിച്ചു. ഇരു വാഹനങ്ങൾക്കും ഇടയിൽ പെട്ടാണ് ടെമ്പോ ട്രാവലർ തകർന്നത്.
നാലുവരിപ്പാത നവീകരണത്തിനായി ഏറ്റെടുത്ത ഹൈവേയിലാണ് സംഭവം. പണി നടക്കുന്നതിനാൽ റോഡിൽ വഴി മാറി പോകുന്നതിനായുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇത് ശ്രദ്ധിക്കുന്നതിൽ വന്ന ആശയക്കുഴപ്പമായിരിക്കാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമികമായി വിലയിരുത്തുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ