'രാഷ്ട്രീയം മറ മാത്രം, ശ്രമിച്ചത് ഒരു വിഭാഗത്തെ രാജ്യത്തിനെതിരെ തിരിക്കാന്‍; ഐഎസുമായും ബന്ധം' 

അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും വസ്തുവകകള്‍ പിടിച്ചെടുക്കുകയും വേണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു
പോപ്പുലര്‍ ഫ്രണ്ട് പതാക/ഫയല്‍
പോപ്പുലര്‍ ഫ്രണ്ട് പതാക/ഫയല്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് (പിഎഫ്‌ഐ) ഐഎസ് ഉള്‍പ്പെടെയുള്ള രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് നിരോധന ഉത്തരവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അരക്ഷിതാവസ്ഥയുണ്ടന്ന് പ്രചരിപ്പിച്ച് ഒരു സമുദായത്തെ തീവ്രവാദവത്കരിക്കുകയാണ്, പിഎഫ്‌ഐയും പോഷക സംഘടനകളും രഹസ്യമായി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പിഎഫ്‌ഐയുടെ പ്രവര്‍ത്തനം. ഒരു വിഭാഗത്തെ രാജ്യത്തിനെതിരെ തിരിക്കുകയെന്നതാണ് അവര്‍ പിന്തുടരുന്ന പ്രവര്‍ത്തന രീതി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും പരമാധികാരത്തിനും പിഎഫ്‌ഐയുടെ പ്രവര്‍ത്തനം ഭീഷണിയാണ്. 

പിഎഫ്‌ഐയുടെ പ്രവര്‍ത്തനത്തിനു വേണ്ടി ഫണ്ട് സമാഹരിക്കുന്നത് റിഹാബ് ഇന്ത്യ ഫൗണ്ടേഷനാണ്. റിഹാബ് ഇന്ത്യയ്ക്കു പുറമേ കാംപസ് ഫ്രണ്ട്, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍സിഎച്ച്ആര്‍ഒ, വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവയും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ എല്ലാം പ്രവര്‍ത്തനം അഞ്ചു വര്‍ഷത്തേക്കു വിലക്കുകയാണെന്ന് ഉത്തരവില്‍ പറയുന്നു.

സാമൂഹ്യ, വിദ്യാഭ്യാസ, രാഷ്ട്രീയ സംഘടനകള്‍ എന്ന നിലയ്ക്കാണ് ഈ സംഘടനകള്‍ പരസ്യമായി പ്രവര്‍ത്തിച്ചതെങ്കിലും 
അതു വെറും മറ മാത്രമായിരുന്നു. സമൂഹത്തിലെ ഒരു വിഭാഗത്തെ തീവ്രവാദത്തിലേക്ക് എത്തിക്കുക എന്നതാണ് അവരുടെ രഹസ്യ അജന്‍ഡ. ജനാധിപത്യത്തെ ഇകഴ്ത്തിക്കാണിക്കുകയും ഭരണഘടനയെ അവമതിക്കുകയുമാണ് അവര്‍ ചെയ്തുകൊണ്ടിരുന്നത്. അട്ടിമറി പ്രവര്‍ത്തനങ്ങളിലാണ് പിഎഫ്‌ഐ അംഗങ്ങള്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നത് എന്നതിന് ഒട്ടേറെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

പിഎഫ്‌ഐയ്ക്കും അതിനോടു ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ക്കും എതിരെ സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് മറ്റൊരു വിജ്ഞാപനത്തില്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും വസ്തുവകകള്‍ പിടിച്ചെടുക്കുകയും വേണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com