ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ പാക് ബന്ധം അന്വേഷിക്കുന്നു. ഏഴു ഭീകരർ രണ്ടു സംഘങ്ങളായെത്തി ആക്രമണം നടത്തിയെന്നാണ് സൂചന. ഭീകരർക്കായി പൂഞ്ച് മേഖലയിൽ വ്യാപക തിരച്ചിലാണ് സൈന്യം നടത്തുന്നത്.
ലഷ്കർ ഇ തയ്ബ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചതായാണ് റിപ്പോർട്ട്. രജൗരിയിൽ ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തയ്ബ അനുഭാവമുള്ള നിരവധി പേരുണ്ടെന്നും, ഇവരുടെ സഹായം ഭീകരർക്ക് ലഭിച്ചിട്ടുണ്ടെന്നും ഇന്റലിജൻസ് ഏജൻസികൾ വിലയിരുത്തുന്നു.
അതിനിടെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനായ ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ( എൻഐഎ) ഏറ്റെടുത്തിട്ടുണ്ട്. പൂഞ്ചിലെ ബാതാ- ദോരിയ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വനമേഖല സൈന്യം വളഞ്ഞതായും റിപ്പോർട്ടുണ്ട്.
പൂഞ്ചിൽ സൈനിക ട്രക്കിന് നേർക്കുണ്ടായ ഭീകരാക്രമണത്തിൽ അഞ്ചു സൈനികരാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള വനമേഖലയ്ക്ക് സമീപമാണ് ആക്രമണം നടന്നത്. ബിംബർ ഗലിയിൽ നിന്ന് പൂഞ്ചിലേക്ക് വരികയായിരുന്നു സൈനിക വാഹനം. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ ചികിത്സയിലാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ