സ്ട്രീറ്റ് ഫുഡ് പലർക്കും ഒരു വികാരമാണ്, എത്ര പഞ്ചനക്ഷത്ര ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ചാലും സ്ട്രീറ്റ് ഫുഡ് ഭക്ഷണത്തോടുള്ള ഇഷ്ടം മാറുകയുമില്ല. വടാ പാവും സമൂസയും അടക്കമുള്ള ഇന്ത്യൻ വിഭവങ്ങൾ ലോകത്തുതന്നെ ശ്രദ്ധ നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ രാജ്യത്തുടനീളമുള്ള 100 ജില്ലകളിൽ 100 പുതിയ ഫുഡ് സ്ട്രീറ്റുകൾ തുറക്കാൻ പോകുകയാണ് കേന്ദ്രസർക്കാർ. വൃത്തിയും ശുചിത്വവുമുള്ള ഫുഡ് സ്ട്രീറ്റുകളാണ് വാഗ്ദാനം.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭവന, നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തുടനീളമുള്ള 100 ജില്ലകളിലായി 100 ഭക്ഷണത്തെരുവുകൾ വികസിപ്പിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പൈലറ്റ് പ്രൊജക്ട് ആയി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതി കൂടുതൽ ഫുഡ് സ്ട്രീറ്റുകൾ തുടങ്ങുന്നതിന് മാതൃക സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) ആണ് ഈ സംരംഭം നടപ്പിലാക്കുന്നത്. എഫ്എസ്എസ്എഐയുടെ സാങ്കേതിക പിന്തുണയുമുണ്ട്. ദേശിയ ഭവന, നഗരകാര്യ മന്ത്രാലയവും പരിപാടിയിൽ സഹകരിക്കും. ഒരു ഫുഡ് സ്ട്രീറ്റിന് അഥവാ ഒരു ജില്ലയ്ക്ക് ഒരു കോടി രൂപ എന്ന നിലയിലാണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നത്.
"സുരക്ഷിതവും വൃത്തിയുള്ളതുമായ ഭക്ഷണം എളുപ്പത്തിൽ ലഭ്യമാക്കുക എന്നത് എല്ലാവരുടെയും നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. സുരക്ഷിതമായ ഭക്ഷണരീതികൾ, ശരിയായത് തെരഞ്ഞെടുക്കാനും ഭക്ഷ്യസുരക്ഷയും മാത്രമല്ല പ്രോത്സാഹിപ്പിക്കുന്നത്, മറിച്ച്, പ്രാദേശിക ഭക്ഷ്യ ബിസിനസ് സംരംഭങ്ങളുടെ ശുചിത്വത്തിലുള്ള വിശ്വാസ്യത മെച്ചപ്പെടുത്തുകയും പ്രാദേശിക തൊഴിൽ, ടൂറിസം, സമ്പദ്‌വ്യവസ്ഥ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും", സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ