ഭോപ്പാല്‍: ന്യുമോണിയ മാറാൻ മധ്യപ്രദേശിലെ ഗോത്രമേഖലയിൽ മന്ത്രവാദം. മാസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങളുടെ ശരീരത്തിൽ ഇരുമ്പു പഴുപ്പിച്ച് പൊള്ളിച്ചു. ഝാബുവയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് കുഞ്ഞുങ്ങളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രണ്ടു മാസം, ആറു മാസം, ഏഴു മാസം പ്രായത്തിലുള്ള പിപിലിയഖാദൻ, ഹദുമതിയ, സമോയ് എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളാണ് ചികിത്സയിലുള്ളത്.
ചുമ, ജലദോഷം, പനി എന്നീ ബുദ്ധിമുട്ടുകളാണ് ആദ്യം കുട്ടികളിൽ ഉണ്ടായിരുന്നത്. പിന്നീടാണ് ന്യുമോണിയയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ രോഗബാധിതരായ കുട്ടികളെ ആശുപത്രികളിൽ എത്തിക്കുന്നതിന് പകരം മാതാപിതാക്കൾ മന്ത്രവാദികളുടെ അടുത്തേക്കാണ് കൊണ്ടുപോയത്. അസുഖം മാറാൻ മന്ത്രവാദ ക്രിയകൾ നടത്തി. തുടർന്ന് നെഞ്ചിലും വയറിലും ഇരുമ്പു പഴുപ്പിച്ച് പൊള്ളിച്ചു. പൊള്ളലേറ്റ് കുട്ടികളുടെ ആരോഗ്യനില വഷളായതോടെയാണ് മാതാപിതാക്കൾ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം മധ്യപ്രദേശിന്റെ ഝാബുവ മേഖലയിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്ന് ഝാബുവ ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദ്ഗധൻ ഡോ. സന്ദീപ് ചോപ്ര പറഞ്ഞു. പ്രതിമാസം 100 മുതൽ 150 വരെ കുട്ടികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. പകുതിയിലേറെ കുട്ടികളും ന്യുമോണിയ ബാധിതരാകും. ഇതിൽ 20 മുതൽ 30 വരെ കുട്ടികൾ ഇത്തരത്തിൽ പൊള്ളലേറ്റതിനെ തുടർന്നാകും ആശുപത്രിയിൽ ചികിത്സ തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ