ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തില്‍ സൂറത്ത് സിജെഎം കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ഹേമന്ത് പ്രാഛകിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നേരത്തെ രാഹുല്‍ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറിയിരുന്നു.
ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഗീതാ ഗോപിയാണ് പിന്മാറിയത്. കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി രജിസ്ട്രാര്‍ വഴി ജഡ്ജി ഗീതാ ഗോപി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ജസ്റ്റിസ് ഹേമന്ത് പ്രാഛകിന്റെ ബെഞ്ചിലേക്ക് കേസ് കൈമാറിയത്.
അപകീര്‍ത്തി കേസില്‍ സൂറത്ത് സിജെഎം കോടതി വിധി സ്‌റ്റേ ചെയ്യാതിരുന്ന സെഷന്‍സ് കോടതി നടപടിക്കെതിരെയാണ് രാഹുല്‍ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുള്ളത്. മുന്‍മന്ത്രി പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് സൂറത്ത് സിജെഎം കോടതി രാഹുലിനെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്.
2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, 'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്' രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. സിജെഎം കോടതി ശിക്ഷിച്ചതിനെത്തുടർന്ന് രാഹുൽഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ