ന്യൂഡൽഹി: ഡൽഹിയിൽ സമരം തുടരുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖാപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഡൽഹി ജന്തർമന്ദറിലെ സമരപ്പന്തലിൽ എത്തിയാണ് പ്രിയങ്ക താരങ്ങൾക്ക് പിന്തുണ അറിയിച്ചത്. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചാണ് ഗുസ്തി താരങ്ങളുടെ സമരം.
സമരത്തിനു നേതൃത്വം നൽകുന്ന സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുമായി പ്രിയങ്ക സംസാരിച്ചു. 'ഗുസ്തി താരങ്ങൾ മത്സരത്തിൽ വിജയിക്കുമ്പോൾ അതിൽ അഭിമാനം കൊള്ളുന്നു. എന്നാൽ ഇന്ന് അവർ നീതിക്കായി തെരുവിൽ നിൽക്കുകയാണ്. എന്നിട്ടും സർക്കാർ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. പൊലീസ് എഫ്ഐആറിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് അറിയില്ല. അത് എന്തു കൊണ്ട് വെളിപ്പെടുത്തുന്നില്ലെന്നും പ്രിയങ്ക ചോദിച്ചു. പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഗുസ്തി താരങ്ങളോട് സംസാരിക്കത്തതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ വെള്ളിയാഴ്ച ഡൽഹി പൊലീസ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത താരത്തിന്റെ ആരോപണങ്ങളിൽ പോക്സോ പ്രകാരവും മറ്റു പരാതികളിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിനുമാണു കേസ്. അതേസമയം കേസെടുത്തത് കൊണ്ടു മാത്രം കാര്യമില്ലെന്നും അറസ്റ്റ് ചെയ്യണമെന്നുമാണ് താരങ്ങളുടെ നിലപാട്. കുറ്റവാളി ശിക്ഷിക്കപ്പെടുന്നതു വരെ ജന്തർ മന്ദറിൽ സമരം തുടരുമെന്ന് താരങ്ങൾ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ