കൂടുതല്‍ സേനയെ വിന്യസിക്കൂ, സിസിടിവി നിരീക്ഷണത്തിലാക്കണം; വിഎച്ച്പി പ്രക്ഷോഭത്തിൽ സുപ്രീംകോടതി; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

റാലിയില്‍ വിദ്വേഷ പ്രസംഗം ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താനും കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി
ബജ് രം​ഗ് ദൾ പ്രവർത്തകർ ഡൽഹിയിൽ നടത്തിയ പ്രതിഷേധം/ പിടിഐ
ബജ് രം​ഗ് ദൾ പ്രവർത്തകർ ഡൽഹിയിൽ നടത്തിയ പ്രതിഷേധം/ പിടിഐ

ന്യൂഡല്‍ഹി: ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിക്കാനുള്ള ഹൈന്ദവസംഘടനകളുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കാനും പ്രതിഷേധം നടക്കുന്ന മേഖലകളെല്ലാം സിസിടിവി കാമറ നിരീക്ഷണത്തിലാക്കാനുമാണ് അധികൃതര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. 

ഹരിയാന സംഘര്‍ഷങ്ങളില്‍ പ്രതിഷേധ സൂചകമായി ഡല്‍ഹിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് വിശ്വഹിന്ദു പരിഷത്തും ബജ്‌രംഗ് ദളും ആഹ്വാനം ചെയ്തത്. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളിലെ പ്രതിഷേധങ്ങളുടെ ദൃശ്യം പകര്‍ത്താനും, സിസിടിവി കാമറ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘപരിവാര്‍ സംഘടനകളുടെ റാലിയില്‍ വിദ്വേഷ പ്രസംഗം ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താനും കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. 

ഹൈന്ദവ സംഘടകളുടെ പ്രതിഷേധ റാലി തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി, കേന്ദ്രസര്‍ക്കാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശം നല്‍കിയത്. റാലി നടത്താന്‍ അനുവദിക്കുന്നത് വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാനും അക്രമത്തിലേക്ക് ആളുകളെ പ്രേരിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

പ്രതിഷേധക്കാര്‍ ബദാര്‍പൂര്‍ അതിര്‍ത്തിയില്‍ ദേശീയപാത ഉപരോധിച്ചു. റോഡ് ഉപരോധ പ്രതിഷേധത്തിന് അനുവാദം ചോദിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. എന്നാല്‍ അനുമതി ഒന്നും വേണ്ടെന്നും, കമ്മീഷണറുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. പ്രതിഷേധ റാലിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വികാസ് മാര്‍ഗ് പൂര്‍ണമായും ബ്ലോക്ക് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com