മുംബൈ: നാവിക സേന ഉദ്യോഗസ്ഥരുടെ പദവികള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അനുസൃതമായി പുനര്‍നാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ സിന്ധുദിര്‍ഗ് ജില്ലയിലെ മല്‍വാനില്‍ നാവികസേനാ ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സൈന്യത്തില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. യുദ്ധക്കപ്പലിന്റെ കമാന്‍ഡിങ് ഓഫീസറായി ഒരു വനിതയെ നിയമിച്ചതിനെ പ്രധാനമന്ത്രി നാവികസേനയെ അഭിനന്ദിച്ചു.
ഇനിമുതല്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ ധരിക്കുന്ന, പദവി സൂചിപ്പിക്കുന്ന തോള്‍മുദ്രയില്‍ ഛത്രപതി ശിവജി മഹാരാജിന്റെ സൈന്യത്തിന്റെ മുദ്ര ചേര്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ നാവികസേനയെ ആധുനികവത്കരിച്ചത് അദ്ദേഹമാണ്. അതിന്റെ നന്ദിപ്രകടനത്തിന്റെ ഭാഗമായാണിതെന്ന് മോദി കൂട്ടിച്ചേർത്തു.
ഒരു രാജ്യത്തിന് നാവികശക്തി ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഛത്രപതി ശിവജിക്ക് അറിയാമായിരുന്നു. തന്റെ ഭരണകാലത്ത് മികച്ച നാവികസേനയെ അദ്ദേഹം വാര്‍ത്തെടുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു. നാവികസേനാ ദിന പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പായി രാജ്‌കോട്ട് കോട്ടയില്‍ പ്രധാനമന്ത്രി ഛത്രപതി ശിവജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ശിവജിക്ക് ആദരവ് അര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ