ഭോപ്പാല്‍: മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയ അഞ്ചുവയസുകാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത് നാടിന് നൊമ്പരമായി. ഒന്‍പത് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് കുഴല്‍ക്കിണറില്‍ വീണ പെണ്‍കുട്ടിയെ രക്ഷിച്ചത്. എന്നാല്‍ പെണ്‍കുട്ടിയെ രക്ഷിച്ച സന്തോഷം അധികനേരം നീണ്ടുനിന്നില്ല. കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പുലര്‍ച്ചയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
രാജ്ഘട്ട് ജില്ലയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് കുട്ടിയെ രക്ഷിച്ചത്. കുഴല്‍ക്കിണറില്‍ നിന്ന് രക്ഷിച്ച സമയത്ത് അവസാനമായി കുട്ടി നേര്‍ത്ത ശബ്ദത്തില്‍ പപ്പാ എന്ന് വിളിച്ചത് നാട്ടില്‍ ഇപ്പോഴും മുഴങ്ങി കേള്‍ക്കുകയാണ്. ആദ്യം കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിലാണ് കൊണ്ടുപോയത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം വിദഗ്ധ ചികിത്സയ്ക്കായി ഭോപ്പാല്‍ ഗാന്ധി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ വച്ച് ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.
അമ്മയുടെ ബന്ധുവീട്ടില്‍ വച്ചാണ് മാഹി എന്ന പെണ്‍കുട്ടിക്ക് അപകടം സംഭവിച്ചത്. ബന്ധുവിന്റെ ഫാമില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 25 അടി താഴ്ചയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ ഒന്‍പത് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് രക്ഷിച്ചത്. പുറത്തെടുക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നെങ്കിലും ശ്വാസമെടുക്കുന്നുണ്ടായിരുന്നതായി അധികൃതര്‍ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ