ഡീഗോ ഗാര്‍ഷ്യക്ക് സമീപം സമുദ്രാതിര്‍ത്തി ലംഘിച്ചു; ബ്രിട്ടീഷ് സേനയുടെ പിടിയിലായ ഇന്ത്യക്കാരെ മോചിപ്പിച്ചു

ഇന്ത്യന്‍ തീര സംരക്ഷണ സേനക്ക് കൈമാറിയ സംഘത്തെ ഇന്നലെയാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഡീഗോ ഗാര്‍ഷ്യ ദ്വീപിനു സമീപം അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍പിടിക്കാന്‍  ശ്രമിച്ചതിനു പിടിയിലായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ഇന്ത്യന്‍ തീര സംരക്ഷണ സേനക്ക് കൈമാറിയ സംഘത്തെ ഇന്നലെയാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചത്. 

തമിഴ്നാട് തേങ്ങാപട്ടണം തുറമുഖത്തുനിന്ന് കഴിഞ്ഞ നവംബര്‍ 20-ന് ആവേമരിയ എന്ന ഗില്ലറ്റുബോട്ടില്‍ പോയ 10 തൊഴിലാളികളെയാണ് നിയമ നടപടികള്‍ സ്വീകരിച്ചശേഷം ഡീഗോ ഗാര്‍ഷ്യ അധികൃതര്‍ തിരിച്ചയച്ചത്. ബോട്ടുടമ തമിഴ്‌നാട് തൂത്തുര്‍ സ്വദേശി ബോസ്‌കോ ജെറിന്‍ ചാള്‍സും എട്ട് അസാം സ്വദേശികളും ഒരു ജാര്‍ഖണ്ഡ് സ്വദേശി ഉള്‍പ്പെടെയുള്ളവരെയാണ് വിഴിഞ്ഞം തീര സംരക്ഷണ സേന ഏറ്റുവാങ്ങി വിഴിഞ്ഞത്തെത്തിച്ചത്.ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കോസ്റ്റ്ഗാര്‍ഡിന്റെ വിഴിഞ്ഞം സ്റ്റേഷന്‍ കമാന്‍ഡര്‍ ജി.ശ്രീകുമാറിനു മത്സ്യത്തൊഴിലാളികളെ കൈമാറി. കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലില്‍ ഇവരെ വിഴിഞ്ഞത്ത് എത്തിച്ചു.

പത്ത് ദിവസത്തെ യാത്രക്കൊടുവില്‍ ഈ മാസം ഒന്നിനാണ് ഇവര്‍ ബ്രിട്ടീഷ് അധീനതയിലുള്ള ഡീഗോ ഗാര്‍ഷ്യാ ദ്വീപിന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചത്. വില പിടിപ്പുള്ള മീനുകള്‍ ധാരാളമുള്ള കടല്‍ മേഖലയില്‍ നിന്ന് മീന്‍ പിടിത്തം തുടരുന്നതിനിടയില്‍ ഇക്കഴിഞ്ഞ ആറിന് ബ്രിട്ടിഷ് സേന ഇവരെ പിടികൂടുകയായിരുന്നു.

മീന്‍ പിടിത്ത നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ദ്വീപിന് ചുറ്റുവട്ടത്തെ ഇരുന്നൂറ് കിലോമീറ്റര്‍ ചുറ്റളവില്‍  120 കിലോമീറ്റര്‍ ഉള്ളിലേക്ക് പ്രവേശിച്ച സംഘത്തെ കസ്റ്റഡിയിലെടുത്ത ബ്രിട്ടീഷ് സേന ഒരാഴ്ച ഇവരെ തടവില്‍ പാര്‍പ്പിച്ചു. പിന്നാലെ മത്സ്യബന്ധന ബോട്ടിന് 66000 പൗണ്ട് (ഏകദേശം 66 ലക്ഷം രൂപ) പിഴയിട്ടു. പിഴത്തുക അടക്കുന്നതുവരെ ബോട്ട് പിടിച്ചുവെച്ച അധികൃതര്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com