സിംല: ഹിമാചല്‍ പ്രദേശില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പുഴയിലൂടെ വാഹനം ഓടിച്ച ഉടമയ്‌ക്കെതിരെ കേസ്. മോട്ടോര്‍ വാഹന നിയമം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി മഹീന്ദ്ര ഥാറിന്റെ ഉടമയ്ക്ക് പിഴ ചുമത്തി കൊണ്ട് നോട്ടീസ് അയച്ചു.
ക്രിസ്മസ്- പുതുവത്സരത്തോടനുബന്ധിച്ച് ഹിമാചല്‍ പ്രദേശില്‍ വിനോദസഞ്ചാരികളുടെ തിരക്ക് ആണ്. ഇതുമൂലം ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ലാഹൗള്‍ സ്പിതി ജില്ലയിലെ ചന്ദ്രാ നദിയിലൂടെയാണ് കാര്‍ ഓടിച്ചത്. നദിയിലൂടെ ഥാര്‍ ഓടിച്ചുപോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ തുടരാതിരിക്കാന്‍ സംഭവം നടന്ന സ്ഥലത്ത് പൊലീസുകാരെ വിന്യസിക്കാന്‍ തീരുമാനിച്ചതായി എസ്പി മായങ്ക് ചൗധരി അറിയിച്ചു. സംഭവത്തില്‍ വാഹനത്തിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമം ലംഘിച്ചു എന്ന് ആരോപിച്ച് വാഹന ഉടമയ്ക്ക് പിഴ ചുമത്തി കൊണ്ട് നോട്ടീസ് നല്‍കിയതായും അദ്ദേഹം അറിയിച്ചു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഹിമാചല്‍ പ്രദേശിന്റെ ദുര്‍ബലമായ ആവാസവ്യവസ്ഥയ്ക്ക് കോട്ടം സൃഷ്ടിക്കുന്ന പ്രവൃത്തിയാണിത് എന്ന തരത്തിലാണ് കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.
കുളു ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ മണാലിയിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അടല്‍ ടണല്‍ വഴി 55000 വാഹനങ്ങളാണ് കടന്നുപോയത്. ക്രിസ്മസ്, പുതുവത്സരം ആഘോഷിക്കുന്നതിന് ഒപ്പം മഞ്ഞുവീഴ്ച കാണുന്നതിനുമായാണ് സഞ്ചാരികളുടെ വരവ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ